National
ഒടുവിൽ ഗവർണർ സമ്മതിച്ചു; രാജസ്ഥാൻ നിയമസഭാ സമ്മേളനം ആഗസ്റ്റ് 14ന്
ജയ്പൂർ| രാജസ്ഥാൻ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് ഗവർണർ കൽരാജ് മിശ്ര അനുമതി നൽകി. ആഗസ്റ്റ് 14 മുതൽ സമ്മേളനം ആരംഭിക്കാം. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. അശോക് ഗെഹ്ലോട്ട് മന്ത്രിസഭ ഇന്നലെ വൈകീട്ട് നൽകിയ പുതിയ നിർദേശം ഗവർണർ അംഗീകരിക്കുകയായിരുന്നു. നിയമസഭ വിളിച്ചുചേർക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ മൂന്ന് തവണ തള്ളിയിരുന്നു. ഇന്നലെ രാവിലെ നൽകിയ മൂന്നാമത്തെ നിർദേശവും ഗവർണർ തള്ളിയതോടെ സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായിരുന്നു.
മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേരേണ്ടെന്ന നിലപാടിലായിരുന്നു ഗവർണർ. സഭാ സമ്മേളനത്തിന്റെ കാരണം വ്യക്തമാക്കി 21 ദിവസം മുന്പ് നോട്ടീസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 31ന് സമ്മേളനം തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കത്ത് നൽകിയത്. എന്നാൽ, ഗവർണർ ആവശ്യം തള്ളി. തുടർന്ന് ഗെഹ്ലോട്ട് ഗവർണറുമായി രാജ്ഭവനിൽ ചർച്ച നടത്തി. വൈകീട്ട് വീണ്ടും മന്ത്രിസഭ ചേർന്ന് വിഷയം ചർച്ച ചെയ്ത ശേഷമാണ് നാലാമത്തെ ശിപാർശ സമർപ്പിച്ചതും ഗവർണർ അംഗീകരിച്ചതും. രാജ്ഭവനാണ് ഇക്കാര്യം അറിയിച്ചത്.