Covid19
വിയറ്റ്‌നാമിൽ മൂന്ന് മാസത്തിന് ശേഷം ആദ്യ കൊവിഡ് പോസിറ്റീവ്
ഹനോയി| മൂന്ന് മാസത്തിനുള്ളിൽ വിയറ്റ്‌നാമിൽ ആദ്യ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മധ്യവിയറ്റ്‌നാമിലെ ഡാനാംഗ് നഗരത്തിലെ 57 കാരനെയാണ് പനിയും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനാൽ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ അണുബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇയാളുമായി സമ്പർക്കം പുലർത്തിയ 50 പേർ ക്വാറന്റൈനിലാണ്. രോഗിയുമായി ബന്ധമുള്ള മറ്റ് 103 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണ്.
കർശനമായ ക്വാറന്റൈനും വ്യാപക പരിശോധനയും നടത്തിയ വിയറ്റ്‌നാമിൽ ഏപ്രിൽ മുതൽ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡനാംഗിലെ കേസ് അടക്കം ഇതുവരെ 416 കേസുകൾ മാത്രമേ വിയറ്റ്‌നാമിൽ വന്നിട്ടുള്ളൂ. 100 ദിവസമായി സമ്പർക്കത്തിലൂടെ ആരും രോഗബാധിതരായിട്ടില്ല. ഇതുവരെ ഒരാളും മരിച്ചിട്ടില്ല.