International
മുൻ സഹപ്രവർത്തകയുമായി ബന്ധം: ക്യാബിനറ്റ് മന്ത്രിയെ പുറത്താക്കി ജസീന്ത ആർഡേൻ
വെല്ലിംഗ്ടൺ| സെപ്തംബറിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓഫീസ് പെരുമാറ്റച്ചട്ടം വരാനിരിക്കെ ക്യാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. മുൻ സഹപ്രവർത്തകയും ബന്ധം പുലർത്തിയെന്നാരോപിച്ചാണ് ന്യൂസിലാന്റ് ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഇയാൻ ലീസ് ഗാലോവെയെ പുറത്താക്കിയത്.
ലീസ് ഗാലോവേയെക്കുറിച്ച് ധാർമിക വിധി പറയാൻ തനിക്ക് കഴിയില്ല.
മന്ത്രിയെന്ന നിലയിൽ ഉദ്യോഗസ്ഥരുടെ ഇടയിൽ അവരുടെ പെരുമാറ്റങ്ങളെയും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെയും നിഷ്പക്ഷമായി കാണുന്ന നിയന്ത്രകന്റെ ചുമതലയാണ് അദ്ദേഹത്തിന്റെത്. തന്റെ ഔദ്യോഗിക മേഖലയിൽ പാലിക്കേണ്ട നിലവാരവും സംസ്‌കാരവും ഒരു മന്ത്രിയെന്ന നിലയിൽ ഞാൻ പ്രതീക്ഷിച്ചതൊന്നും തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കഴിഞ്ഞ 12 മാസമായി മുൻ സഹപ്രവർത്തകയുമായുള്ള ബന്ധത്തിന്റെ പേരിൽ അദ്ദേഹം തന്റെ അധികാരങ്ങൾ അന്യായമായി ദുരുപയോഗം ചെയ്തു. ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തി. കേവലമൊരു സദാചാര ബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല ഈ പുറത്താക്കലെന്ന് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ വ്യക്തമാക്കി.
അതേസമയം മുൻസഹപ്രവർത്തകയുമായി ഇയാൻ ലീസിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിൻ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ പാർലിമെന്റ് പെരുമാറ്റച്ചട്ടം അദ്ദേഹം ലംഘിച്ചെന്ന ആരോപണവുമായി പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു.