Covid19
കൊവിഡ് : പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഡിഗോ

ബെംഗളൂരു| രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കൊവിഡ് രോഗ വ്യാപനം മൂലം വ്യവസായം പ്രതിസന്ധിയിലാകുകയും വരുമാനം കുറയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പിരിച്ചുവിടൽ. നിലവിൽ 24,000 ജീവനക്കാരാണ് ഇൻഡിഗോയിലുള്ളത്. പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കിൽ 2400 പേർക്ക് തൊഴിൽ നഷ്ടമാകും.
ഈ പ്രതിസന്ധിക്കിടയിലൂടെ ബിസിനസ് നടത്തിക്കൊണ്ടു പോകണമെങ്കിൽ ഇത്തരം ചില ത്യജിക്കലുകൾ അത്യാവശ്യമായിരിക്കുകയാണെന്ന് ഇൻഡിഗോ സി ഇ ഒ റോണോജോയ് ദത്ത പറയുന്നു. ജൂണിൽ തന്നെ 400 കോടി രൂപയുടെ ചെലവ് ചുരുക്കൽ പദ്ധതികൾക്ക് കമ്പനി നിർബന്ധിതരായിരുന്നു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ യാത്രാ വിലക്കുകളാണ് കമ്പനിയെ
പ്രതിസന്ധിയിലാക്കിയത്.
വൈറസിനെ തടയിടാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളാണ് വിമാനക്കമ്പനികളുടെ വ്യവസായ പ്രതിസന്ധിക്ക് കാരണമായത്. എന്നാൽ ഇതിൽ നിന്ന് താമസിയാതെ മുക്തരാകാമെന്നാണ് ചിലരുടെ വിശ്വാസം..