Connect with us

Kerala

പാലത്തായി പീഡനം: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മാറ്റണം- എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | അന്വേഷണം പൂര്‍ത്തിയാകാത്ത കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം ലഭ്യമായ വിവരങ്ങള്‍ ദുരൂഹമായി പുറത്തുവിട്ട് കേസ് അട്ടിമറിക്കാന്‍ ലജ്ജയില്ലാതെ കൂട്ടുനിന്ന ക്രൈം ബ്രാഞ്ച് ഐ ജി യെ പാലത്തായി കേസിന്റെ അന്വേഷണത്തില്‍ നിന്ന് അടിയന്തരമായി മാറ്റണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ക്രിമിനില്‍ നടപടിക്രമത്തിലെ 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേറ്റിന് മുമ്പില്‍ നല്‍കുന്ന മൊഴി രഹസ്യമാണെന്നിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്‍ അപരിചിതനായ ഒരാള്‍ക്ക് ഫോണിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കുന്നത്. നഗ്‌നമായ നിയമലംഘനം നടത്തി കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഈ ഉദ്യോഗസ്ഥന്‍ കേരളത്തിന് നാണക്കേടാണ്.

മുഖ്യമന്ത്രിയും മണ്ഡലം എം എല്‍ എ കൂടിയായ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയും ഇനിയെങ്കിലും വിഷയത്തെ ഗൗരവപൂര്‍വം സമീപിക്കണം. ഈ ശബ്ദസന്ദേശം കേട്ടാല്‍ തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഒരു പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചിട്ടും പോക്‌സോ പോലും ചുമത്താതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗം തന്നെയാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പോലീസിനും പ്രോസിക്യൂഷനും ഇതില്‍ വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.

ഈ കേസില്‍ വഴിവിട്ട നീക്കം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റിയില്ലെങ്കില്‍ ക്രൈം ബ്രാഞ്ചിന്റെ വിശ്വാസ്യത തന്നെ തകരും. ഈ കേസില്‍ പ്രസ്തുത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ സമഗ്രമായി അന്വേഷിക്കണമെന്നും പാലത്തായി കേസില്‍ അന്വേഷണ ചുമതല സമര്‍ഥനായ മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച് പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കണമെന്നും പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ് വൈ എസ് സംസ്ഥാന കാബിനറ്റ് ആവശ്യപ്പെട്ടു. മജീദ് കക്കാട്, സയ്യിദ് മുഹമ്മദ് തുറാബ്, മുഹമ്മദ് പറവൂര്‍, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, എസ് ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest