National
ഡൽഹിയിൽ കൊവിഡ് കേസുകൾ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്ന് കെജ്‌രീവാൾ
ന്യൂഡൽഹി| രാജ്യ തലസ്ഥാനത്ത് കൊവിഡിന്റെ ഇപ്പോഴത്തെ അവസ്ഥ ജൂൺ മാസത്തേക്കാൾ മികച്ചതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാൾ. ഡൽഹിയിൽ കൊവിഡ് കേസുകൾ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കൊവിഡ് വ്യാപനം കുറക്കാൻ സാധിച്ചതെന്നും കെജ്‌രീവാൾ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊവിഡിനെതിരെയുള്ള പോരാട്ടം ഇനിയും തുടരണം. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും അലംഭാവം കാണിക്കരുത്. എല്ലാവരുടെയും സഹകരണം ഇനിയും തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 15 നുള്ളിൽ ഡൽഹിയിൽ 2.25 ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരിക്കുമെന്നാണ് നേരത്തേ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇന്നത്തെ കണക്കുകൾ പ്രകാരം പറഞ്ഞതിലും പകുതി കേസുകൾ മാത്രമേ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. 1.15 ലക്ഷം കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ജൂലൈ ഒന്നിന് ഡൽഹിയിലെ ആശുപത്രികളിൽ 4100 ബെഡ്ഡുകളാണ് ഉണ്ടായിരുന്നത്. ഇന്നത് 15,500 ആയി ഉയർന്നിട്ടുണ്ട്.
കൊവിഡിനെതിരെ ഡൽഹി സർക്കാർ ഒറ്റക്ക് പോരാടുമെന്ന് തീരുമാനിച്ചിരുന്നെങ്കിൽ ഈ പോരാട്ടം പോരാട്ടത്തിൽ തോറ്റുപോയേനെ. സർക്കാറിനൊപ്പം കേന്ദ്രവും സന്നദ്ധ സംഘടനകളും മതസ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിന്ന് ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് ഈ പോരാട്ടത്തിൽ ജയിച്ചത്. അതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും കെജ്‌രീവാൾ കൂട്ടിച്ചേർത്തു.