National
നടത്താനിരിക്കുന്ന എല്ലാ സർവകലാശാല പരീക്ഷകളും ഡൽഹി സർക്കാർ റദ്ദാക്കി

ന്യുഡൽഹി| വരാനിരിക്കുന്ന എല്ലാ സർവകലാശാല സെമസ്റ്റർ പരീക്ഷകളും അവസാന വർഷ പരീക്ഷകളും ഡൽഹി സർക്കാർ റദ്ദാക്കി. ക്ലാസുകൾ നടക്കാത്ത സെമസ്റ്ററുകൾക്ക് പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോഡിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർഥികളെ പരീക്ഷ നടത്താതെ ഉയർന്ന ക്ലാസിലേക്ക് വിജയിപ്പിക്കാനുള്ള തീരുമാനം സർക്കാർ എടുക്കും. പത്ത്, പ്ലസ് ടു ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനത്തിനായി എം എച്ച് ആർ ഡിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ റദ്ദാക്കുന്നതായി വിാദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ ഉത്തറവിറക്കിയിരുന്നു. യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിൽ ഇത് അൽപ്പം ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പത്തെ കഴിവുകൾ വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിദ്യാർഥികളെയും അടുത്ത വർഷത്തിലേക്കും, അടുത്ത സെമസ്റ്ററുകളിലേക്കും വിജയിപ്പിക്കും. അവസാന വർഷ വിദ്യാർഥികൾക്കും ബിരുദം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വ്യാപനം മൂലം ഇപ്പോൾ പരീക്ഷ നടത്താൻ ഉചിതമല്ലാത്തതിനാൽ വിദ്യാർഥികളുടെ താൽപ്പര്യം പരിഗണിച്ചാണ് തീരുമാനം എടുത്തത്. അതേസമയം വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനോ തൊഴിൽ അപേക്ഷകൾക്കോ ബിരുദം നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.