International
കൊവിഡ് തലച്ചോറിനെ ബാധിച്ചേക്കും, മസ്‌തിഷ്‌ക പ്രശ്‌നങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം വർധിക്കുമെന്ന് മുന്നറിയിപ്പ്
ലണ്ടൻ| കൊറോണ വൈറസ് മനുഷ്യ ശരീരത്തിലെ തലച്ചോറിന് തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ. ഇതുമൂലം കൊവിഡ് രോഗികളിൽ വ്യാകുലത, ബുദ്ധിഭ്രമം, ഉന്മാദാവസ്ഥ, ദഹന പ്രശ്‌നങ്ങൾ തുടങ്ങിയ അവസ്ഥകൾ പ്രകടമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. കൊവിഡ് രോഗികൾ ഉയരുന്ന സാഹചര്യത്തിൽ മസ്തിഷ്‌ക പ്രശ്‌നങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ ചിലർക്ക് താൽക്കാലിക മസ്തിഷ്‌ക രോഗങ്ങൾ, ഹൃദയാഘാതങ്ങൾ, നാഡികളുടെ തകരായുകൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ അനുഭവപ്പെടുന്നതായി കണ്ടെത്തിയെന്നും ശാസ്ത്രജ്ഞർ പറയുന്നു.
കൊവിഡ് 19 മൂലം ഉണ്ടാകുന്ന രോഗം ശ്വാസപ്രക്രിയയെ തകരാറിലാക്കുന്ന ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ്. എന്നാൽ, വൈറസ് തലച്ചോറിനെ ബാധിക്കും എന്നതിന്റെ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നാണ് ന്യൂറോ ഗവേഷകരും മസ്തിഷ്‌ക വിദഗ്ദരും പറയുന്നത്.
1918 ലെ സ്പാനിഷ് ഫ്‌ലൂവിന് സേഷം 1920കളിലും 1930കളിലും പൊട്ടിപ്പുറപ്പെട്ട എൻസെഫലൈറ്റിസ് ലെതാർജിക്ക എന്ന സ്ലീപ്പിംഗ് സിക്ക്‌നെസ് അവസ്ഥക്ക് സമാനമായ ഒരു മസ്തിഷ്‌ക തകരാറ് ഉണ്ടാകാൻ സാധ്യതയുണ്ട്. ലണ്ടൻ ശാസ്ത്ര സംഘത്തിലെ ഗവേഷകനായ മൈക്കിൾ സാൻഡി പറഞ്ഞു. ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടെങ്കിലും പ്രതികരക്കാനാവാത്ത മരവിപ്പിൽ തുടരേണ്ടി വരുന്ന അവസ്ഥയാണ് എൻസെഫലൈറ്റിസ് ലെതാർജിക്ക. വിശപ്പോ മറ്റ് വികാരങ്ങളോ പ്രകടിപ്പിക്കാൻ ഈ രോഗാവസ്ഥയിലുള്ളവർക്ക് കഴിയില്ല.