National
ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു
ന്യൂഡല്‍ഹി| ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ ആക്റ്റിവിസ്റ്റ് ഗൗതം നവലഖയെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയത് സംബന്ധിച്ച ജുഡീഷ്യല്‍ രേഖകള്‍ എന്‍ ഐ എ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ധാക്കി.
നവലഖയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ ഡല്‍ഹി ഹൈക്കോടതിക്ക് അധികാരമില്ലന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ച് അറിയിച്ചു. എന്നാല്‍ ബോംബൈ കോടതിക്ക് കേസ് പരിഗണിക്കാമെന്നും ബെഞ്ച് പറഞ്ഞു.
മെയ് 27ലെ ഉത്തരവില്‍ എന്‍ ഐ എക്കെതിരേ ഡല്‍ഹി ഹൈക്കോടതി നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സുപ്രീംകോടതി പരാമര്‍ശിച്ചു.
ഗൗതം നവലഖയെ തീഹാറില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുപോകാനുള്ള എന്‍ ഐ എയുടെ നീക്കത്തെ തടസ്സപ്പെടുത്തയുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് നേരത്തേ സുപ്രീംകോടതി റദ്ധാക്കിയിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് നവലഖ കീഴടങ്ങുമ്പോള്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണായിരുന്നുവെന്ന് എന്‍ ഐ എക്ക് വേണ്ടി ഹാജരായ സോളിസ്റ്റിര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഹൈക്കോടതി എന്താണ് കാണിക്കുന്നതെന്ന് ചോദിച്ച അഭിഭാഷകന്‍ കബില്‍ സിബല്‍ നവലഖക്ക് ജാമ്യം നൽകുകയോ അല്ലെങ്കില്‍ വിട്ടയക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു.