National
സംസ്‌കരിക്കാൻ പണമില്ല; ആദിവാസി യുവതിയുടെ മൃതദേഹം നദിയിൽ തള്ളി
ഭോപ്പാൽ| സംസ്‌കാര ചടങ്ങുകൾ നടത്താൻ പണമില്ലാത്തതിനാൽ ആദിവാസി യുവതിയുടെ മൃതദേഹം നദിയിൽ തള്ളി. ഭോപ്പാലിൽ നിന്ന് 672 കിലോമീറ്റർ അകലെ സിദി ജില്ലയിലാണ് സംഭവം. കുടുംബാംഗങ്ങൾ തന്നെയാണ് മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ദാരുണമായ സംഭവം പുറംലോകം അറിയുന്നത്.
മൃതദേഹം സംസ്‌കരിക്കാൻ ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു. അതുകൊണ്ടാണ് മൃതദേഹം നദിയിൽ ഒഴുക്കിയതെന്ന് സഹോദരൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സഹോദരിക്ക് അസുഖം കൂടുതലായിരുന്നു. ഞായറാഴ്ച രോഗം ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഉന്തുവണ്ടിയിൽ കിടത്തി ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊണ്ടുപോകാനായി മുനിസിപ്പൽ കോർപ്പറേഷനുമായി ബന്ധപ്പെട്ടെങ്കിലും ഞായറാഴ്ച ആയതിനാൽ ആംബുലൻസോ മറ്റ് സഹായങ്ങളോ ലഭിക്കില്ലെന്ന് ഒരു ജീവനക്കാരൻ അറിയിച്ചു. തുടർന്ന് ഉന്തുവണ്ടിയിൽ തെന്ന മൃതദേഹം തിരികെ കൊണ്ടുപോയി. സഹോദരൻ പറഞ്ഞു.
ഞങ്ങൾ ആരും ഇതിന്റെ വീഡിയൊ എടുത്തിട്ടില്ല. വഴിയാത്രക്കാരിൽ ആരോ ചെയ്തതാവാം. ചില ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് 5,000 രൂപ സാമ്പത്തിക സഹായം നൽകിയതായും മരിച്ച യുവതിയുടെ ഭർത്താവ് മഹേഷ് കോൽ പറഞ്ഞു.
സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡി പി ബർമൻ പറഞ്ഞു.