Connect with us

National

നാഗാലന്‍ഡില്‍ നിന്ന് അഫ്‌സപ ഉടന്‍ പിന്‍വലിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  നാഗാലന്‍ഡില്‍ സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ (ആര്‍മ്ഡ് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിക്കാതെ കേന്ദ്രം. ഡിസംബര്‍ അവസാനം വരെ ആറ് മാസത്തേക്കു കൂടി സംസ്ഥാനത്തെ അസ്വസ്ഥമേഖലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സായുധസേനയുടെ സഹായം വേണം. നാഗാലന്‍ഡ് പൂര്‍ണമായും അസ്വസ്ഥവും അപകടകരവുമായ അവസ്ഥയിലാണെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിറക്കിയ ഉത്തരവില്‍ പറയുന്നു.

ആര്‍മ്ഡ് ഫോഴ്സസ് സ്പെഷ്യല്‍ പവര്‍ ആക്ട് മൂന്നാം വകുപ്പ് നല്‍കുന്ന പ്രത്യേക അധികാരമുപയോഗപ്പെടുത്തി ജൂണ്‍ 30, 2020 മുതല്‍ ആറ് മാസത്തേക്ക് സമ്പൂര്‍ണ നാഗാലന്‍ഡിനെ അസ്വസ്ഥമേഖലയായി കേന്ദ്രം ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. ക്രമസമാധാനനില പരിപാലിക്കാന്‍ തിരച്ചിലിനും അറസ്റ്റിനും ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാനും സായുധ സേനക്ക് അധികാരം നല്‍കുന്നതാണ് അഫ്‌സപ.

ആറ് പതിറ്റാണ്ടായി നാഗാലന്‍ഡ് ഈ കരിനിയമത്തിന്റെ കീഴിലാണ്. നാഗാ കലാപകാരികളുടെ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലന്‍ഡിന്റെ ജനറല്‍ സെക്രട്ടറി തുയിംഗലെങ് മുയിവയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ പ്രതിനിധി ആര്‍ എന്‍ രവി 2015 ഓഗസ്റ്റില്‍ സമാധാന കരാര്‍ ഒപ്പിട്ടെങ്കിലും സംസ്ഥാനത്ത് അഫ്സ്പ പിന്‍വലിച്ചിരുന്നില്ല. അപ്‌സപക്കെതിരെ വര്‍ഷങ്ങളായി വലിയ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്ന് നിലനില്‍ക്കുന്നുണ്ട്. നിരവധി പ്രക്ഷോഭങ്ങളും സംസ്ഥാനത്ത് ഇതിനെതിരെ ഉണ്ടായിട്ടുണ്ട്.

 

Latest