Connect with us

National

ഇന്ത്യന്‍ അതിര്‍ത്തിയില്‍ 423 മീറ്റര്‍ അകത്തേക്ക് ചൈന കടന്നുകയറി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാനുറച്ച് ചൈന മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ ഗല്‍വാന്‍ മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ചൈന കടന്നുകയറിയതായാണ് റിപ്പോര്‍ട്ട്. ഇതിനെ സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്റുകളുറപ്പിച്ചത്. 16 ടെന്റുകളും ഒരു വലിയ ടാര്‍പോളിന്‍ കൂടാരവും 14 വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് നിലയുറപ്പിച്ച ഉപഗ്രഹ ചിത്രമാണ് പുറത്തുവന്നത്.

അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യ- ചൈന സൈനികതല ചര്‍ച്ചകള്‍ ഇന്നാരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ വലിയ പ്രതിഷേധം ഇന്ത്യ അറിയിക്കും. 1960ല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയുടെ ചൈനീസ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും എന്ന പ്രസിദ്ധീകരണത്തില്‍ ഇരു രാജ്യങ്ങളും അംഗീകരിച്ച അക്ഷാംശവും രേഖാംശവും കൃത്യമായി പറയുന്നുണ്ട്. ഗല്‍വാന്‍ നദിയോടു ചേര്‍ന്നുള്ള രണ്ട് കൊടുമുടികളുടെ ഭാഗത്ത് എവിടെയാണ് അതിര്‍ത്തിയെന്ന ചോദ്യത്തിന് ചൈന നല്‍കിയ മറുപടി പ്രകാരം രേഖാംശം 78 ഡിഗ്രി 13 മിനിറ്റ് കിഴക്കും അക്ഷാംശം 34 ഡിഗ്രി 46 മിനിറ്റ് വടക്കുമാണ് അംഗീകരിക്കപ്പെട്ട നിയന്ത്രണ രേഖ. ഗല്‍വാന്‍ നദിയോടു ചേര്‍ന്നാണ് ഈ പ്രദേശത്തെ നിലവില്‍ ഗൂഗിള്‍ അടയാളപ്പെടുത്തുന്നത്.

എന്നാല്‍ സാറ്റലൈറ്റ് ദൃശ്യങ്ങളിലുള്ള ചൈനീസ് ക്യാമ്പും പട്ടാള വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിയില്‍ 432 മീറ്റര്‍ അകത്താണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഗല്‍വാന്റെ വടക്കന്‍ ഭാഗത്ത് ചൈന പുതുതായി ഹെലിപാഡ് പണിത സ്ഥലവും നിയന്ത്രണരേഖയെ മറികടന്നാണെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Latest