Covid19
കാൻസിനോയുടെ കൊവിഡ് 19 വാക്‌സിൻ സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അംഗീകാരം നൽകി ചൈന
ബീജിംഗ് | കാൻസിനോ ബയോളജിക്‌സ് വികസിപ്പിച്ച കൊവിഡ് 19 വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സുരക്ഷിതമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അംഗീകാരം നൽകി ചൈന. ചൈനീസ് കമ്പനികൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന എട്ട് വാക്‌സിനുകളിൽ ഒന്നാണ് Ad5-nCoV. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പ്രതിവിധിയായി ഈ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാനാണ് അംഗീകാരം ലഭിച്ചത്. ഈ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ കാനഡയും അംഗീകാരം നൽകിയിട്ടുണ്ട്.
ഒരു വർഷത്തേക്ക് സൈന്യങ്ങൾക്ക് വാക്‌സിൻ ഉപയോഗിക്കാൻ ചൈനയിലെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ഈ മാസം 25ന് അംഗീകാരം നൽകിയതായി കാൻസിനോ കമ്പനി അധികൃതർ അറിയിച്ചു. അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസിലെ കാൻസിനോയും ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയും സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചത്.
അതേസമയം, ലോജിസ്റ്റിക് സപ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരമില്ലാതെ വാക്‌സിൻ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് കമ്പനി പറഞ്ഞു.
കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാൻ ഈ വാക്‌സിന് കഴിവുണ്ടെന്ന് ഘട്ടം ഘട്ടമായി നടത്തിയ രണ്ട് ക്ലിനിക്കൽ പരീക്ഷണങ്ങളിലും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിരുന്നത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ഒരു വാക്‌സിനും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. കൊറോണവൈറസ് ലോകത്ത് ആധിപത്യം സ്ഥാപിച്ചു തുടങ്ങിയതു മുതൽ വാക്‌സിൻ കണ്ടു പിടിക്കാൻ ആഗോളതലത്തിൽ നിരവധി പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.