Connect with us

Covid19

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്റെ നിര്‍ദേശം തള്ളി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്താനിരുന്ന ട്രൂനാറ്റ് റിപ്പിഡ് ടെസ്റ്റ് സംവിധാനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം. കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.

പല ഗള്‍ഫ് രാജ്യങ്ങളും ട്രൂനാറ്റ് ടെസ്റ്റ് സംവിധാനം അംഗീകരിക്കാത്തതിനാല്‍ ഇത് അപ്രായോഗികമാണ്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി ആശയവിനിമയം നടത്തിയെന്നും ഓരോ രാജ്യങ്ങളിലേയും ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്നും കത്തിലൂടെ കേരളത്തെ അറിയിച്ചു. നിലവില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന് യു എ ഇ വ്യക്തമാക്കി. എന്നാല്‍ ട്രൂനാറ്റ് പരിശോധനയില്ല.കോവിഡ് ബാധിതനായ ഒരാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാല്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യു എ ഇ വ്യക്തമാക്കിയതായി അറിയുന്നു.

രണ്ട് വിമാനക്കമ്പനികള്‍ ടെസ്റ്റ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഈ പരിശോധന നടത്താമെന്നും കുവൈത്ത് അറിയിച്ചു. ഇതിനുള്ള ചിലവ് യാത്രക്കാര്‍ വഹിക്കണമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധനഅപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രോഗബാധിതരെയും അല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്.

Latest