Connect with us

Kerala

കോഴിക്കോട് മുന്‍ മേയര്‍ യു ടി രാജന്‍ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട് |   ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍മേയര്‍ യു ടി രാജന്‍ (70) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയോടയാണ് മരിച്ചത്. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയായ യു ടി അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. മേയര്‍ക്ക് പുറമെ കോര്‍പ്പറേഷന്‍ കൗണ്‍സിലറായും മരാമത്ത് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ്-എസ് പാര്‍ട്ടിലീഡറായി തിരഞ്ഞെടുക്കപ്പെട്ട രാജന്‍ 1990 ഫെബ്രുവരി അഞ്ചിനാണ് മേയറായി ചുമതലയേറ്റത്. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസ് എസിന് മേയര്‍പദവി ലഭിച്ചപ്പോഴാണ് രാജന്‍ നഗരപിതാവായത്. ഒരു വര്‍ഷം ആ പദവിയിലിരുന്നു. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ 2019-ല്‍ ബി ജെ പിയില്‍ ചേരുകയായിരുന്നു.

പ്രമുഖ അഭിഭാഷകന്‍ എം. രത്‌നസിങ്ങിന്റെ കീഴിലാണ് അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങിയത്. അകാലത്തില്‍ മരിച്ച മകന്റെ സ്മരണയ്ക്കായി തുടങ്ങിയ യു ടി തിഥിന്‍രാജ് ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ: പി.പി. സുശീല (അഡ്വക്കറ്റ് നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരഫോറം മുന്‍ അംഗം). മറ്റുമക്കള്‍: രുക്മരാജ് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, കണ്ണൂര്‍), ഡോ. ആത്മ എസ്. രാജ് (ബദര്‍ അല്‍സമ ഹോസ്പിറ്റല്‍, അല്‍ ഖൗദ്, മസ്‌കറ്റ്). മരുമക്കള്‍: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്ജ്, തലശ്ശേരി), ജയശങ്കര്‍ (അഭിഭാഷകന്‍, ഹൈക്കോടതി).

 

Latest