National
ഗാരിബ് കല്യാൺ റോജർ അഭിയാൻ; പ്രധാനമന്ത്രിയുടെ 50,000 കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി| കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 50,000 കോടി രൂപയുടെ ഗ്രാമീണ പൊതുമരാമത്ത് പദ്ധതിയായ ഗാരിബ് കല്യാൺ റോജർ അഭിയാൻ പദ്ധതിക്ക് ഇന്ന് തുടക്കം. കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് സ്വന്തം നാടുകളിലേക്ക് തിരികെയെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് പുതിയ പദ്ധതി.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മോദി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തുക.
ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഘണ്ഡ്, ഒഡീഷ എന്നീ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലെ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക്ഡൗൺ സമയത്ത് 25,000 ലധികം കുടിയേറ്റ തൊഴിലാളികൾ ഈ സംസ്ഥാനങ്ങളിലേക്ക് തിരികെ വന്നിരുന്നു. 25 ഓളം വ്യത്യസ്ഥ തരം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ജോലി നൽകും.
ഗ്രാമ വികസനം, പഞ്ചായത്തീരാജ്, റോഡ് ഗതാഗതം, ദേശീയ പാതകൾ, ഖനികൾ, കുടിവെള്ളം, ശുചിത്വം, പരിസ്ഥിതി,റെയിൽവേ, പെട്രോളിയം, പ്രകൃതിവാതകം, പുനർനിർമിക്കാവുന്ന ഊർജം, അതിർത്തി റോഡുകൾ, ടെലികോം, കൃഷി എന്നീ വകുപ്പുകൾ ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വഴി ഫൈബർ ഒപ്റ്റിക്‌സ്, കേബിൾ, റെയിൽവേ ജോലികൾ, റർബൻ മിഷൻ ജോലികൾ, ശുചിത്വ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം, കൃഷി എന്നിവക്കുള്ള പരിശീലനം നൽകുമെന്ന് ഗ്രാമവികസന സെക്രട്ടറി എൻ എൻ സിൻഹ പറഞ്ഞു.