Connect with us

National

ഗുജറാത്തിൽ സഹോദരങ്ങളും കുട്ടികളുമുൾപ്പെടെ ആറ് പേർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

Published

|

Last Updated

അഹമ്മദാബാദ് | സഹോദരങ്ങളും നാല് കുട്ടികളുമുൾപ്പെടെ ആറ് പേരെ ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാത്വ ജി ഐ ഡി സിയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം.
അമരീഷ് പട്ടേൽ(42) ഗൗരങ്ക് പട്ടേൽ(40) കീർത്തി (ഒമ്പത്) സാൻവി (ഏഴ്) മയൂർ (12) ധ്രുവ് (12) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് മയക്കുമരുന്ന് നൽകി കെട്ടിത്തൂക്കിയ ശേഷം അമരീഷും ഗൗരങ്കും തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നഗരത്തിൽ രണ്ടിടങ്ങളിലായാണ് അമരീഷും ഗൗരങ്കും താമസിക്കുന്നത്. വ്യാഴാഴ്ച കുട്ടികളുമായി പുറത്തേക്ക് പോയ ഇവർ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഭാര്യമാർ ഇവരുടെ ഉടമസ്ഥതയിലുള്ള ജി ഐ ഡി സിയിലെ ഫ്ലാറ്റിലെത്തി നടത്തിയ തിരച്ചിലിൽ ആൾത്താമസമില്ലാത്ത ഫ്ലാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. തുടർന്ന് അർധരാത്രിയോടെ സ്ഥലത്തെത്തിയ പോലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

അമരീഷ് പട്ടേലും ഗൗരങ്ക് പട്ടേലും സ്വീകരണമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. കീർത്തി, സാൻവി എന്നിവരുടെ മൃതദേഹങ്ങൾ അടുക്കളയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലും കണ്ടെത്തി. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം കുട്ടികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.