Kerala
തബ്‌ലീഗ് പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതെന്ന് പി എസ് സി ഹെെക്കോടതിയിൽ

കൊച്ചി | പി എസ് സി ബുള്ളറ്റിനിലെ തബ്‌ലീഗ് പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പിഎസ് സി ഹൈക്കോടതിയില്‍. മതേതരത്വം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും തെറ്റ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പെടെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിഎസ് സി വിശദീകരിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നല്‍കിയ ഹരജി തള്ളണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു. ഹരജി ഈ മാസം 19ന് കോടതി വീണ്ടും പരിഗണിക്കും.
രാജ്യത്തെ നിരവധി പൗരന്മാര്‍ക്ക് കോവിഡ് ബാധയേല്‍ക്കാന്‍ കാരണമായ തബ്‌ലീഗ് മതസമ്മേളനം നടന്നത് എവിടെയാണെന്ന പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യമാണ് വിവാദത്തിന് കാരണമായത്. ഇതോടെ ബുള്ളറ്റിന്റെ ചുമതലയുള്ള മൂന്ന് പേരെ നീക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ ചുമതലയില്‍ തിരിച്ചെടുത്ത പിഎസ് സി നടപടി വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.