Covid19
സഊദിയിൽ നിന്ന് കൂടുതൽ വിമാനം വേണം; കാന്തപുരം കേന്ദ്രത്തിന് കത്തയച്ചു
കോഴിക്കോട് | സഊദി അറേബ്യയിലെ മലയാളികളെ തിരികെയെത്തിക്കാൻ കൂടുതൽ വിമാനങ്ങൾ അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർക്ക് കത്തയച്ചു.
21 വിമാനങ്ങൾ മാത്രമാണ് വന്ദേ ഭാരത് മിഷൻ വഴി സഊദിയിൽ നിന്ന് കേരളത്തിലേക്ക് വന്നത്. ഗർഭിണികളും പ്രായമായവരും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പെടെ 60,000ത്തോളം ആളുകൾ മടങ്ങാൻ കാത്തുനിൽക്കുന്നുണ്ട്.
14 ലക്ഷം മലയാളികളുള്ള സഊദിയിൽ നിന്ന് മറ്റ് രാഷ്ട്രങ്ങള്‍ക്ക് അനുവദിച്ച വിമാനങ്ങളുടെ എണ്ണം താരതമ്യം ചെയ്യുമ്പോൾ കേരളത്തിന് വളരെ കുറച്ച് മാത്രമേ അനുവദിക്കപ്പെട്ടുള്ളൂ. ഇത് മലയാളികളെ ആശങ്കയിലാക്കുന്നു.
അതിനാൽ, എത്രയും പെട്ടെന്ന് ആവശ്യമായത്ര വിമാനങ്ങൾ സഊദിയിലേക്ക് അയക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പോയ ഇന്ത്യൻ വിദ്യാർഥികളും ആശങ്കയിലാണ്. നിലവിൽ വരാനിരിക്കുന്ന ഫ്ലൈറ്റിന്റെ ചാർജ് കൂടുതലാണ്. വിദ്യാർഥികൾ എന്ന നിലയിൽ അവരെ സൗജന്യമായോ ചെറിയ നിരക്കിലോ ഉടൻ നാട്ടിലെത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും കാന്തപുരം കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു.