Connect with us

Gulf

കൊവിഡ് മഹാമാരി: ഈ വര്‍ഷത്തെ ഹജ്ജ് നിര്‍ത്തിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

റിയാദ് | കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകനം നിര്‍ത്തിവെക്കാന്‍ സഊദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട ചെയ്യുന്നത്. 1932ല്‍ സൗദി അറേബ്യ രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഊദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഹജ്ജുമായി ബന്ധപ്പെട്ട് വിവിധ സാധ്യതകള്‍ സഊദി അധികൃതര്‍ ആലോചിക്കുന്നതായാണ് സൂചന. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമായി ഹജ്ജ് ചുരുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഹജ്ജ് പൂര്‍ണമായും നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരാഴ്ചക്കകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ഈ വര്‍ഷം ജൂലൈയിലാണ് ഹജ്ജ് കര്‍മം നടക്കാനിരിക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഹജ്ജിന് എത്താറുണ്ട്. ഇത്തവണ തീര്‍ഥാടനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ നിയന്ത്രണം കൊണ്ടുവരാന്‍ സൗദി ഭരണകൂടം ആലോചിക്കുന്നതായുള്ള വാര്‍ത്തകളും വരുന്നുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ മറ്റു രാജ്യങ്ങളോട് ഹജ്ജ് തീര്‍ഥാടനത്തിനുള്ള നീക്കങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

സഊദിയില്‍ ഇതുവരെ 1,19,942 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 893 പേര്‍ മരിച്ചു. 81,029 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 38,020 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Latest