International
മാസ്‌ക് ഉപയോഗം കൊവിഡ് വ്യാപനം ഗണ്യമായി കുറക്കുമെന്ന് പഠനം
ലണ്ടൻ| ആഗോളതലത്തിൽ തന്നെ ഫേസ് മാസ്‌ക്കിന്റെ വ്യാപക ഉപയോഗത്തിലൂടെ കൊവിഡ് 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ കഴിയുമെന്ന് കണ്ടെത്തൽ. കൂടാതെ കൊവിഡിന്‌റെ രണ്ടാം തരംഗങ്ങളുടെ പ്രസരണവ്യാപ്തി തടയാനും ഇതിലൂടെ കഴിയുമെന്ന് യു കെയിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ബ്രിട്ടനിലെ കേംബ്രിഡ്ജ്, ഗ്രീൻവിച്ച് സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.
ലോക്ക്ഡൗൺ കൊണ്ട് മാത്രം പുതിയ സാർസ്-കോവ്-2 കൊറോണവൈറസിന്റെ പുനരുജ്ജീവനം തടയാനാവില്ല. എന്നാൽ ആഗോളതലത്തിൽ തന്നെ ജനങ്ങൾ വീടുകളിലുൾപ്പെടെ മാസ്‌ക് ധരിച്ചാൽ വ്യാപന നിരക്ക് ഗണ്യമായി കുറക്കാനാകുമെന്നും സൂചിപ്പിക്കുന്നു. ജനങ്ങൾ ഫേസ് മാസ്‌ക്കുകൾ സാർവത്രികമായി ഉപയോഗിക്കുന്നതിനെ പിന്തുണക്കുന്നതാണ് ഞങ്ങളുടെ കണ്ടെത്തലുകളെന്ന് കേംബ്രിഡ്ജിലെ പഠനത്തിന് നേതൃത്വം നൽകിയ റിച്ചാർഡ് സ്റ്റട്ട് പറഞ്ഞു. വ്യാപക മാസ്‌ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും ചില ലോക്ക്ഡൗൺ നടപടികളും ക്രിയാത്മകമായി സംയോജിപ്പിച്ചാൽ മഹാമാരിയെ നിയന്ത്രണവിധേയമാക്കി സാമ്പത്തിക പ്രവർത്തികൾ പുനരാരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊറോണവൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശസംബന്ധമായ അസുഖമായ കൊവിഡ് 19നെതിരെ ഫലപ്രദമായ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ഇത്തരത്തിൽ നമുക്ക് മുന്നോട്ടുപോകാനാകുമെന്നും സ്റ്റട്ട് ചൂണ്ടിക്കാട്ടി.
ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിന് ശേഷം മാസ്‌ക് ധരിക്കാതെ എപ്പോഴും ജനങ്ങൾ ഇത് പ്രാവർത്തികമാക്കുകയാണെങ്കിൽ വൈറസിന്‌റെ പുനരുത്പാദന തോത് കുറക്കാൻ ഇത് ഇരട്ടി ഫലപ്രദമാകുമെന്നും പഠനത്തിലുണ്ട്. ഗവേഷണ കണ്ടെത്തലുകൾ പ്രൊസീഡിംഗ്‌സ് ഓഫ് ദി റോയൽ സൊസൈറ്റി എ എന്ന ശാസ്ത്ര ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.
രോഗ വ്യാപനം കുറക്കുന്നതിന് അപകടസാധ്യതയുള്ള പൊതുസ്ഥലങ്ങളിൽ ഫാബ്രിക് ഫേസ് മാസ്‌കുകൾ ധരിക്കാൻ സർക്കാറുകൾ എല്ലാവരോടും ആവശ്യപ്പെടണമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു.