Connect with us

Covid19

ആരാധനാലയം തുറക്കൽ: ജാഗ്രത കൈവിടരുത്- കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കൊവിഡ്- 19ന്റെ ഭാഗമായി അടച്ചിട്ട ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ നടപടിയെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വാഗതം ചെയ്തു. അതേസമയം, അധികൃതരുടെ നിർദേശങ്ങൾ പൂർണമായി പാലിച്ചേ പള്ളികൾ തുറക്കാവൂ എന്ന് കാന്തപുരം ഓർമപ്പെടുത്തി. രോഗവ്യാപനം അനുദിനം കൂടിവരികയാണ്. ഈ മഹാവിപത്തിനെ തുടച്ചുനീക്കാൻ ആരോഗ്യ വകുപ്പും സർക്കാറും മാത്രം വിചാരിച്ചാൽ നടക്കില്ല. ജനങ്ങൾ കൂടുതൽ ഉത്തരവാദിത്വവും കരുതലും കാണിക്കണം.

സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, മറ്റ് പ്രധാന നഗരങ്ങളിലെ പള്ളികൾ എന്നിവിടങ്ങളിൽ ജുമുഅ ഒന്നോ രണ്ടോ ആഴ്ച കൂടി നീട്ടിവെക്കാം. ഗ്രാമങ്ങളിലും ഉൾനാടുകളിലും സർക്കാർ നിർദേശം പൂർണമായി പാലിച്ച് മാത്രം പ്രാർഥനകൾ നടത്തിയാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കമ്മിറ്റി ഭാരവാഹികളും ഇമാമുമാരും അതീവ ജാഗ്രത പുലർത്തണം.
സർക്കാർ നിർദേശങ്ങൾ പള്ളി അധികൃതർ കൃത്യമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കണം. നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ വിപത്തുകൾ വിളിച്ചുവരുത്തുമെന്ന് മറക്കരുത്.

നൂറ് ചതുരശ്ര മീറ്ററിൽ പതിനഞ്ച് പേർ എന്ന നിർദേശം പാലിക്കണം. 65ന് മുകളിലും പത്തിൽ താഴെയും പ്രായമുള്ളവർ പള്ളിയിൽ പോകരുത്. നിർബന്ധമായും മാസ്‌ക് ഉപയോഗിക്കുകയും തമ്മിൽ ആറടി അകലം പാലിക്കുകയും ചെയ്യണം. സോപ്പോ മറ്റോ ഉപയോഗിച്ച് കൈകൾ കഴുകാനുള്ള സൗകര്യവും പ്രവേശന കവാടത്തിൽ ഒരുക്കണം. വീടുകളിൽ നിന്ന് തന്നെ അംഗശുദ്ധി വരുത്തുക. പള്ളികളിൽ ശുദ്ധിവരുത്താൻ ടാപ്പുകൾ മാത്രം ഉപയോഗിച്ചാൽ മതി. രോഗ ലക്ഷണമുള്ളവർ ഒരു കാരണവശാലും പള്ളികളിലേക്ക് പോകരുത്.

നിസ്‌കരിക്കാനുള്ള മുസ്വല്ല നിർബന്ധമായും ഓരോരുത്തരും കൊണ്ടുപോകണം. പ്രാർഥനക്കെത്തുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റർ സൂക്ഷിക്കണം. അതിലെഴുതാനുള്ള പേന പോലും വിശ്വാസികൾ കൊണ്ടുവരണമെന്ന് അധികൃതർ പറയുന്നത് മികച്ച കരുതലാണ്. അധികൃതരുടെ നിർദേശങ്ങൾ നമ്മുടെയും നാടിന്റെയും രക്ഷക്കാണെന്ന വിചാരം ഓരോരുത്തർക്കും ഉണ്ടാകണമെന്നും കാന്തപുരം പറഞ്ഞു.

Latest