Connect with us

Kerala

കഠിനംകുളം കൂട്ടബലാത്സംഗം; ഭര്‍ത്താവടക്കം ആറ് പേര്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം  |കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറു പേര്‍ പിടിയില്‍. ഭര്‍ത്താവിന് പുറമെ സുഹൃത്തുക്കളായ മന്‍സൂര്‍ (45), അക്ബര്‍ ഷാ (23), അര്‍ഷാദ് (33), രാജന്‍ (50), മനോജ് (25) എന്നിവരാണ് പിടിയിലായത്. ഇതില്‍ മനോജ് ഒഴികെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു പ്രതിയായ പള്ളിപ്പുറം സ്വദേശി നൗഫല്‍ ഒളിവിലാണ്.

അകന്നുകഴിഞ്ഞ ദമ്പതികള്‍ ഒരു മാസം മുമ്പാണ് ഒന്നിച്ച് ഭര്‍ത്താവിന്റെ പോത്തന്‍കോടുള്ള വീട്ടില്‍ താമസമാരംഭിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ കടല്‍ത്തീരത്ത് പോകാമെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെയും രണ്ട് മക്കളെയും പുതുക്കുറിച്ചിയിലെ രാജന്റെ വീട്ടിലെത്തിച്ചു. അവിടെവെച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. യുവതിയെയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അതിനുശേഷം ഭര്‍ത്താവ് പുറത്തേക്ക് പോയി.ഈ സമയം മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി.

ഇതിനിടെ, രാജന്റെ ഭാര്യ യുവതിയോട് രക്ഷപ്പെടാന്‍ പറഞ്ഞു. ഇളയ മകന്‍ ഉറങ്ങിയതിനാല്‍ നാലുവയസ്സുള്ള മകനെയും കൊണ്ട് യുവതി പുറത്തിറങ്ങി. പിന്നാലെയെത്തിയ പ്രതികള്‍ യുവതിയെയും മകനെയും ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കഠിനംകുളത്തെ ആളൊഴിഞ്ഞ പത്തേക്കര്‍ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടൈവച്ച് യുവതിക്ക് ബലമായി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു.ഭയന്ന് നിലവിളിച്ച കുട്ടിയെ സംഘം മര്‍ദിച്ചു. ഇതിനിടെ, യുവതി അവിടെനിന്ന് കുട്ടിയുമായി രക്ഷപ്പെട്ട് റോഡരികിലെത്തി. അതുവഴി വന്ന കാറിലെത്തിയ യുവാക്കളാണ് യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചശേഷം സംഭവം പോലീസില്‍ അറിയിച്ചത്.

പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കുഞ്ഞിന് മുന്നിലിട്ട് മാനഭംഗപ്പെടുത്തിയതിനാല്‍ പോക്‌സോ നിയമപ്രകാരവും കേസെടുത്തു.സംഭവത്തില്‍ വനിതാ കമീഷനും കേസെടുത്തിട്ടുണ്ട്.