National
ആന ചരിഞ്ഞ സംഭവം: കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ ദുഷ്പ്രചാരണം

ന്യൂഡൽഹി | ആനയെ സ്‌ഫോടക വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ പ്രചാരണം. വിവിധ ദേശീയ മാധ്യമങ്ങളും സംസ്ഥാനത്തിന് പുറത്തുള്ള പ്രദേശിക മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഉപയോഗിച്ചാണ് “കേരളത്തിൽ വന്യജീവികൾക്ക് രക്ഷയില്ലെന്ന” തരത്തിൽ പ്രചാരണം നടത്തുന്നത്. ബി ജെ പി. എം പിയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിൽ. സംഭവത്തിൽ കേരളം നടപടിയെടുക്കുന്നില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
അതിനിടെ, പാലക്കാട് നടന്ന സംഭവം മലപ്പുറത്താണ് ഉണ്ടായത് എന്ന തരത്തിലാണ് മനേകാ ഗാന്ധിയുടെ ട്വീറ്റ്. “മലപ്പുറം തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവക്ക് കുപ്രസിദ്ധമാണ്. വേട്ടക്കാരനും വന്യജീവി കൊലപാതകിക്കുമെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല- മനേക ട്വിറ്ററിൽ ആരോപിക്കുന്നു.