International
മസ്ജിദുന്നബവി നാളെ വിശ്വാസികൾക്കായി തുറന്നു കൊടുക്കും

മദീന | കൊവിഡ് കാരണം പൊതു ജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന മദീനയിലെ “പ്രവാചകന്റെ പള്ളി” ഘട്ടം ഘട്ടമായി തുറന്ന് കൊടുക്കുന്നതിനു സൗദി ഭരണാധികാരി സല്മാൻ രാജാവ് അംഗീകാരം നൽകി. മെയ് 31 ഞായറാഴ്ച ഫജ്ർ നമസ്ക്കാരത്തോടെയായിരിക്കും മസ്ജിദുന്നബവി വിശ്വാസികൾക്കായി തുറന്ന് കൊടുക്കുക.
ശക്തമായ സുരക്ഷാ, ജാഗ്രതാ ക്രമീകരണങ്ങളോടെ പള്ളിയിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ ഇരുഹറം കാര്യ വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഓരോ നമസ്ക്കാരത്തിനു ശേഷവും പള്ളി അണുമുക്തമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പള്ളിയിൽ വരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അധികൃതർ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ പള്ളിയുടെ ആകെ ശേഷിയുടെ 40 ശതമാനത്തിൽ താഴെ ആളുകളെ ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുക. പള്ളിയുടെ വികസിത ഭാഗങ്ങളിലെയും മുറ്റത്തെയും കാർപ്പറ്റുകൾ പൂർണ്ണമായും നീക്കം ചെയ്യും. ഇവിടങ്ങളിൽ മാർബിളിൽ ആയിരിക്കും നമസ്ക്കാരം നടക്കുക. കാനുകൾ മുഖേനയും ബോട്ടിലുകൾ മുഖേനയുമുള്ള സംസം വിതരണം ഉണ്ടാകില്ല.
പള്ളിയുടെ കാർ പാർക്കിംഗിൻ്റെ 50 ശതമാനം പ്രവർത്തിപ്പിക്കും. പള്ളിയിലും മുറ്റത്തുമുള്ള ഇഫ്താർ സുപ്രകൾ നിർത്തലാക്കിയത് തുടർന്നും അത് പോലെ തുടരും. ചെറിയ കുട്ടികൾക്ക് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല. നമസ്ക്കരിക്കുന്നവർ തമ്മിൽ ശാരീരിക അകലം പാലിക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പിലാക്കും.
പുരുഷന്മാർക്ക് പ്രവേശിക്കുന്നതിനു ബാബുൽ ഹിജ്റ നമ്പർ 4, ബാബ് ഖുബാ നമ്പർ 5, ബാബ് മലിക് സഊദ് നമ്പർ 8, ബാബ് ഇമാം ബുഖാരി നമ്പർ 10, ബാബ് മലിക് ഫഹദ് നമ്പർ 21, ബാബ് മലിക് അബ്ദുൽ അസീസ് നമ്പർ 34, ബാബ് മക്ക നമ്പർ 37, എന്നീ വാതിലുകൾ ഉപയോഗിക്കാം. സ്ത്രീകൾക്ക് സിയാറത്തിനായി 13, 17, 25, 29 എന്നീ നാലു വാതിലുകളും നിശ്ചയിച്ചിട്ടുണ്ട്. പള്ളിയിലേക്ക് വരുന്നവർ മുൻ കരുതൽ നടപടികളും മാസ്ക്കും ധരിക്കണം. പാർക്കിംഗ് ഏരിയകളിലെ പാർക്കിംഗ് ഫീസുകൾ മൊബൈൽ ആപ്പുകൾ വഴിയാണു അടക്കേണ്ടത്.
---- facebook comment plugin here -----