International
ലോകത്ത് മരണം 3.2 ലക്ഷം; മരണനിരക്ക് കുറവ് റഷ്യയിൽ
മോസ്‌കോ | ലോകത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 320,392 ആയി. സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം 49,07,135 കവിഞ്ഞു. ഇതുവരെ വരെ 19,16,798 പേരാണ് രോഗമുക്തി നേടിയത്.
രോഗ വ്യാപനത്തിലും മരണത്തിലും യു എസ് തന്നെയാണ് മുന്നിലുള്ളത്. ഇതുവരെ 91,981 പേരാണ് അമേരിക്കയിൽ മരിച്ചത്. ഇന്നലെ മാത്രം 1,003 ആളുകൾ മരിച്ചു. 15,50,294 ലധികം ആളുകളിലാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ 22,630 ആളുകളുടെ പരിശോധനാ ഫലം പോസിറ്റീവായി.
രോഗവ്യാപനത്തിൽ അമേരിക്കക്ക് തൊട്ടു പിന്നിലുള്ള റഷ്യയിൽ മരണ നിരക്ക് വളരെ കുറവാണ്. 290,678 ആളുകളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോൾ 2,722 പേരാണ് രാജ്യത്ത് മരിച്ചത്. 70,209 പേർ രോഗമുക്തി നേടി. നിലവിൽ 2,17,747 പേരാണ് ചികിത്സയിലുള്ളത്.
റഷ്യയുടെ മരണ നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ് (1.24). അതേസമയം, അമേരിക്കയുടേത് 21 ശതമാനം വരും. ലോകത്താകെയുള്ള മരണ നിരക്ക് 14 ശതമാനമായിരിക്കുന്പോഴാണിത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കിലെടുത്താണ് അമേരിക്കൻ ലൈബ്രറി അസോസിയേഷൻ വെബ്‌സൈറ്റായ വേൾഡോമീറ്റേഴ്‌സ് മരണ നിരക്ക് കണക്കാക്കിയിട്ടുള്ളത്.
യു എസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം ബ്രിട്ടനിലാണ്. അവിടെ 34,796 പേർ മരിച്ചു. 246,406 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കൂടുതൽ മരണം സംഭവിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയുടെ മരണ നിരക്ക് വളരെ ഉയർന്നതാണ്. രാജ്യത്ത് ഇതുവരെ 2,25,886 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 32,007 പേരാണ് മരിച്ചത്. 66,553 പേർ ചികിത്സയിലാണ്. ഇത് കണക്കിലെടുക്കുന്പോൾ രാജ്യത്തെ മരണ നിരക്ക് 46 ശതമാനമാണ്.
കൂടുതൽ രോഗവ്യാപനവും മരണവും സംഭവിച്ച മറ്റൊരു യൂറോപ്യൻ രാജ്യമായ സ്‌പെയിനിലെ മരണ നിരക്ക് 12 ശതമാനമാണ്. സ്‌പെയിനിൽ ഇതുവരെ 2,78,188 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 27,709 പേർ മരിക്കുകയും ചെയ്തു. 53,521 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
2,55,368 പേർക്ക് രോഗം സ്ഥിരീകരിച്ച ബ്രസീലിൽ 15 ശതമാനമാണ് മരണ നിരക്ക്. 16,853 പേരാണ് ബ്രസീലിൽ ഇതുവരെ മരിച്ചത്. 138,056 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.