Connect with us

Covid19

കൊവിഡ്: സോണുകള്‍ തരംതിരിക്കാന്‍ കേന്ദ്രം പുതിയ മാര്‍ഗരേഖ പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി |  ജില്ലകളില്‍ കോവിഡ്19 തീവ്രതയും കുറവും അടയാളപ്പെടുത്തുന്ന ചുവപ്പ്, ഓറഞ്ച്, പച്ച സോണുകള്‍ തിരിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളാണ് ഇതിലുള്ളത്. രോഗത്തിന്റെ തോതിന് അനുസരിച്ച് ഇനി സോണുകള്‍ പുനര്‍നിര്‍ണയിക്കേണ്ടത് ഈ മാനദണ്ഡ പ്രകാരമാണ്. സോണ്‍ തീരുമാനിക്കാന്‍ അധികാരം സംസ്ഥാനങ്ങള്‍ക്കും കണ്ടെയ്‌നര്‍, ബഫര്‍ സോണുകള്‍ അതിര്‍ത്തി നിര്‍ണ്ണയിക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനും നേരത്തെ നല്‍കിയിരുന്നു.

ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തി ജില്ലകളെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകള്‍ തരംതിരിക്കണം. സബ് ഡിവിഷന്‍, വാര്‍ഡ് തലങ്ങളിലും തിരിക്കാം. കണ്ടെയിന്‍മെന്റ് മേഖലകള്‍, ബഫര്‍ മേഖലകള്‍ എന്നിവ രേഖപ്പെടുത്തണം. കണ്ടെയിന്‍മെന്റ് മേഖലകളില്‍ രോഗനിയന്ത്രണത്തിനുള്ള പദ്ധതികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയില്‍ 200 പേര്‍ രോഗികളായി ചികിത്സയിലുണ്ടെങ്കില്‍ ഇത് റെഡ് സോണില്‍പ്പെടും. എന്നാല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ, അവസാനത്തെ 21 ദിവസത്തില്‍ പുതിയ കേസുകളില്ലെങ്കിലോ പച്ച മേഖലയില്‍ ഉള്‍പ്പെടും. ഒരുലക്ഷം ജനസംഖ്യയില്‍ 15ല്‍ കൂടുല്‍ സജ്ജീവ കേസുകളുണ്ടെങ്കിലും ചുവപ്പ് മേഖലയില്‍ ഉള്‍പ്പെടുത്തും.രോഗബാധിതര്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക് 14 ദിവസത്തില്‍ കുറവാണെങ്കിലും ജില്ല ചുവപ്പ് മേഖലയിലാകും.

പച്ച മേഖലയില്‍ ഇത് 28 ദിവസത്തില്‍ അധികമാകണം. മരണനിരക്ക് ആറ് ശതമാനത്തില്‍ കൂടിയാല്‍ ചുവപ്പും ഒരു ശതമാനത്തില്‍ കുറഞ്ഞാല്‍ പച്ചയുമാകും. പരിശോധന അനുപാതം 65ല്‍ കുറഞ്ഞാല്‍ ചുവപ്പ് മേഖലയാകും. പച്ചയില്‍ ഉള്‍പ്പെടാന്‍ ഇത് 200ല്‍ അധികമാകണം. രോഗസ്ഥിരീകരണ നിരക്ക് ആറ് ശതമാനത്തിലധികമായാല്‍ ചുവപ്പ് മേഖലയിലാണ്. പച്ചയില്‍ ഇത് രണ്ട് ശതമാനത്തില്‍ താഴെയാകണം.

 

Latest