Connect with us

National

മുപ്പതിനായിരം രൂപ കാര്‍ വാടക കൊടുത്ത് നാട്ടിലെത്തിയെങ്കിലും ഭാര്യ വീട്ടില്‍ കയറ്റിയില്ല; രോഗമില്ലാത്ത കുടിയേറ്റ തൊഴിലാളി നിരീക്ഷണ കേന്ദ്രത്തില്‍

Published

|

Last Updated

അഗര്‍ത്തല(ത്രിപുര) | കൊവിഡിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പല കുടുംബങ്ങളേയും വേര്‍പ്പെടുത്തിയിരിക്കുകയാണ്. ജോലി തേടിയും മറ്റും അന്യ സംസ്ഥാനങ്ങളിലേക്ക് പോയവര്‍ എങ്ങിനേയും നാടണയണമെന്ന ചിന്തയില്‍ കിലോമീറ്ററുകളാണ് കാല്‍നടയായും മറ്റും താണ്ടുന്നത്. എന്നാല്‍ കുടിയേറ്റ തൊഴിലാളിയായ ത്രിപുരയിലെ ഗോബിന്ദ ദേബ്‌നാഥിന്റെ കഥ ഇവയില്‍നിന്നും വ്യത്യസ്തമാണ്. കുടുംബത്തെ കാണാന്‍ വലിയൊരു തുകക്ക് കാര്‍ വാടകക്ക് വിളിച്ചെത്തിയ ഇയാളെ വീട്ടില്‍ കയറ്റില്ലെന്ന് ഭാര്യ നിലപാടെടുത്തതോടെയാണ് ഇയാള്‍ പെട്ടു പോയത്. മുപ്പതിനായിരം രൂപ കാര്‍വാടക കൊടുത്തണ് 37കാരനായി ഇയാള്‍ അയല്‍ സംസ്ഥാനത്തുനിന്ന് സ്വന്തം നാട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാനാകാത്ത സ്ഥിതിയിലാണ്

കൂലിപ്പണിക്കാരനായ ഗോബിന്ദ ഭാര്യ മാംപി ദേബ്‌നാഥിനും മകള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം അഗര്‍ത്തലയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഗോബിന്ദ അസമിലെ സിലാപത്തറിലുള്ള ഭാര്യാസഹോദരന്റെ വീട്ടില്‍ പോയത്. ഭാര്യയുടെ പിതാവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്നത്. നിയന്ത്രണങ്ങള്‍ വൈകാതെ പിന്‍വലിക്കുമെന്നും അതിനുശേഷം വീട്ടിലെത്താമെന്നും കരുതി കാത്തിരുന്നെങ്കിലും രണ്ടു തവണ ലോക്ക്ഡൗണ്‍ നീട്ടിയതോടെ എന്ത് വിലകൊടുത്തും നാട്ടിലെത്താന്‍ ഗോബിന്ദ തീരുമാനിച്ചു. ഇതിന് പിന്നാലെ
അസമില്‍നിന്നും മുപ്പതിനായിരം രൂപ കാര്‍ വാടക കൊടുത്ത് അദ്ദേഹം ത്രിപുരയില്‍ എത്തി.

മറ്റൊരു സംസ്ഥാനത്തുനിന്ന് എത്തിയതിനാല്‍ നടപടിക്രമം അനുസരിച്ച് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് ഇയാളെ വീട്ടിലെത്തിച്ചു. എന്നാല്‍ വീട്ടില്‍ ഗോബിന്ദയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. വീട്ടിലെത്തിയ ഗോബിന്ദയെ ഭാര്യ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.

രോഗിയായ അമ്മയും ചെറിയ കുട്ടിയും വീട്ടിലുള്ളതിനാല്‍ ഗോബിന്ദയോട് ഇങ്ങോട്ട് വരേണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നാണ് ഭാര്യയുടെ വാദം. ഗോബിന്ദക്ക് വൈറസ് ബാധയുണ്ടെങ്കില്‍ തന്നെയും 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന അവസ്ഥയുണ്ടാകും. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാണ്. അതുകൊണ്ട് ഭര്‍ത്താവിനെ എവിടെയെങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവര്‍ പറയുന്നു.

മറ്റൊരു സംസ്ഥാനത്തുനിന്നെത്തിയ ഗോബിന്ദയെ വീട്ടില്‍ താമസിക്കുന്നതിനെതിരെ അയല്‍ക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗബാധയില്ലെന്ന് ഉറപ്പിക്കാനാവുമോ എന്നാണ് അയല്‍വാസികളുടെ ചോദ്യം. അതുകൊണ്ട് ഗോവിന്ദയെ രണ്ടാഴ്ച നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്ന് അവരും ആവശ്യപ്പെട്ടു.

പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഭാര്യയെയും നാട്ടുകാരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഗോബിന്ദയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുക മാത്രമായിരുന്നു പോംവഴി.ഇപ്പോള്‍ ഇയാള്‍ നിരീക്ഷണ കേന്ദ്രത്തില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Latest