Connect with us

National

പ്രമുഖ ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

Published

|

Last Updated

മുംബൈ |  ഇര്‍ഫാന്‍ ഖാന് പിന്നാലെ ബോളിവുഡിനെ ദുഃഖത്തിലഴ്ത്തി മറ്റൊരു മരണം കൂടി. മുതിര്‍ന്ന നടനും സംവിധായകനുമായ ഋഷി കപൂര്‍ (67) അന്തരിച്ചു. ഇര്‍ഫാന്‍ ഖാന്റേത് പോലെ ക്യാന്‍സര്‍ രോഗം തന്നെയാണ് ഋഷി കപൂറിന്റേയും ജീവനെടുത്തത്. ഇന്നലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മരിച്ചത്. അമിത് ബച്ചന്‍ ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. “അദ്ദേഹം പോയി, ഞാന്‍ തകര്‍ന്നുപോയി” എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.

ഒരു വര്‍ഷത്തോളം യു എസില്‍ ക്യാന്‍സര്‍ ചികിത്സക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിരന്തരം രോഗം അലട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇന്ന് മരണമുണ്ടായത്.

1973 ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്.രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്,ഹണിമൂണ്‍, ചാന്ദ്‌നി തുടങ്ങിയവ അദ്ദേഹത്തന്റെ ശ്രദ്ധേയ സിനിമകളാണ്.

പ്രമുഖ ടന്‍ രണ്‍ബീര്‍ കപൂര്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനാണ്. ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ “ദി ഇന്റേണ്‍” ന്റെ റീമേക്കാണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നത്.

---- facebook comment plugin here -----

Latest