Connect with us

National

യു പിയിലെ ബുലന്ദ്ശഹറില്‍ രണ്ടു സന്യാസിമാര്‍ കൊല്ലപ്പെട്ടു; പ്രതികളിലൊരാള്‍ അറസ്റ്റില്‍

Published

|

Last Updated

മീററ്റ് | യു പിയിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ രണ്ടു സന്യാസിമാരെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച അനൂപ്ശഹര്‍ മേഖലയിലെ പഗോണ ഗ്രാമത്തിലാണ് സംഭവം. സന്യാസിമാരുടെ കൈവശമുണ്ടായിരുന്ന സംഗീതോപകരണമായ “ചിംത” കവര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

ചിംത കവര്‍ന്നതിന് പോലീസ് കേസെടുത്ത ജഗ്ദീഷ് എന്ന രംഗിദാസ് (55) ആണ് അയല്‍ ഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ബുലന്ദ്ശഹര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് അറിയിച്ചു. ഇയാളുടെ സുഹൃത്തായ ഷേര്‍ സിംഗിനെ (46) പോലീസ് തിരയുകയാണ്. മയക്കുമരുന്നിന്റെ ലഹരിയിലാണ് കൊലപാതകമെന്നും എസ് എസ് പി വ്യക്തമാക്കി. കൂര്‍ത്ത ആയുധം കൊണ്ടാണ് കൊലപാതകം നിര്‍വഹിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശത്തെ ക്ഷേത്ര പരിസരത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 26ന് മഹാരാഷ്ട്രയില്‍ രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും വലിയൊരു സംഘം ആക്രമിച്ചിരുന്നു. പല്‍ഗറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഗധ്ചിന്‍ചലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ചാണ് സന്യാസിമാരെ ആക്രമിച്ചത്.

Latest