Connect with us

Covid19

റാപിഡ് ടെസ്റ്റ് കിറ്റിന് ഇരട്ടി വില ഈടാക്കിയതിലെ അഴിമതി രാജ്യത്തിന് അപമാനം: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് പരിശോധനക്കായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകള്‍ക്ക് ഇന്ത്യന്‍ വിതരണക്കാര്‍ ഇരട്ടി വില ഈടാക്കിയതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദശലക്ഷങ്ങളുടെ കടുത്ത ദുരിതങ്ങളെ ചൂഷണം ചെയ്ത് ചിലര്‍ സാമ്പത്തിക ലാഭമുണ്ടാക്കുകയാണ്. അഴിമതി നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു.

“തന്റെ സഹോദരീ സഹോദരന്മാരുടെ ദുരിതങ്ങളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടത്തിനായി ശ്രമിക്കുന്നത് പൊറുക്കാനാകാത്ത കുറ്റമാണ്. ഓരോ ഇന്ത്യക്കാരനെയും അധിക്ഷേപിക്കുന്നതാണിത്. പ്രതികളെ നിയമത്തിനു മുമ്പാകെ കൊണ്ടുവരാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാന മന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്.”- രാഹുല്‍ ട്വീറ്റ് ചെയ്തു. കൊവിഡ് വൈറസിനെതിരെ രാജ്യം മുഴുവന്‍ പൊരുതിക്കൊണ്ടിരിക്കുമ്പോഴും ചിലര്‍ ലാഭമുണ്ടാക്കുന്നുവെന്നത് ലജ്ജാകരവും അരോചകവുമാണെന്നും അവര്‍ക്ക് രാജ്യം മാപ്പുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന ഫലം വിശ്വാസ യോഗ്യമല്ലെന്ന് കണ്ട് ഒഴിവാക്കിയ കൊവിഡ് 19 റാപ്പിഡ് പരിശോധന കിറ്റുകള്‍ ചൈനയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ ഇരട്ടിവില നല്‍കിയതായി കണ്ടെത്തിയിരുന്നു. മാട്രിക്സ് എന്ന കമ്പനി ഒരു കിറ്റിന് 245 രൂപ നിരക്കിലായിരുന്നു ചൈനയില്‍ നിന്ന് കിറ്റ് ഇറക്കുമതി ചെയ്തത്. വിതരണക്കാരായ റിയല്‍ മെറ്റബോളിക്സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവര്‍ ഇത് കേന്ദ്ര സര്‍ക്കാറിന് നല്‍കിയതാകട്ടെ 600 രൂപ നിരക്കിലും. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാരും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ചതോടെയാണ് കൊള്ള പുറത്തായത്.
മാട്രിക്സ് ഇറക്കുമതി ചെയ്ത കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക് എന്ന കമ്പനി ഇതേ കിറ്റുകള്‍ തമിഴ്നാട് സര്‍ക്കാറിന് വിതരണം ചെയ്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റിയല്‍ മെറ്റബോളിക്സ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.

റിയല്‍ മെറ്റബോളിക്സ്, ആര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്പനികള്‍ മുഖേനയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍നിന്ന് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്തത്. സര്‍ക്കാറിനു വേണ്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് അഞ്ച് ലക്ഷം കിറ്റുകള്‍ക്ക് ചൈനീസ് കമ്പനിയായ വോണ്‍ഡ്ഫോക്ക് ഓര്‍ഡര്‍ നല്‍കിയത്. മാര്‍ച്ച് 27ന് ആയിരുന്നു ഇത്. തമിഴ്നാട് സര്‍ക്കാറും 600 രൂപക്ക് കിറ്റുകള്‍ വാങ്ങി.
എന്നാല്‍, മാട്രിക്സ് ഇറക്കുമതി ചെയ്ത കിറ്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ തങ്ങള്‍ മാത്രമാണെന്നും ഷാന്‍ ബയോടെക് എന്ന കമ്പനി ഇതേ കിറ്റുകള്‍ തമിഴ്നാടിന് വിതരണം ചെയ്തത് കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റിയല്‍ മെറ്റബോളിക്സ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അമിതലാഭം ഈടാക്കിയാണ് കമ്പനികള്‍ ഇടപാട് നടത്തിയതെന്ന് കണ്ടെത്തിയ കോടതി കിറ്റുകളുടെ വില 400 രൂപയ്ക്ക് താഴെയാക്കി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ അത്യന്തം ആശങ്കാജനകമായ സാഹചര്യമാണുള്ളത്. കോവിഡ് മഹാമാരി നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്താനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും സര്‍ക്കാരും ആരോഗ്യസംവിധാനങ്ങളും ശ്രമിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കണമെന്നും സ്വകാര്യ കമ്പനികളുടെ നേട്ടത്തേക്കാള്‍ സമൂഹത്തിന്റെ താത്പര്യമാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐ സി എം ആര്‍ 528795 രൂപയായിരുന്നു ടെസ്റ്റ് കിറ്റുകളുടെ വിലയുടെ പരിധി നിശ്ചയിച്ചിരുന്നത്. കാര്യക്ഷമത, കൃത്യത തുടങ്ങി ഉയര്‍ന്ന സാങ്കേതിക സവിശേഷതകള്‍ ഉള്ള കിറ്റുകളാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് കൂടിയ വില നിശ്ചയിച്ച് കിറ്റുകള്‍ക്ക് ടെണ്ടര്‍ നല്‍കിയതെന്നാണ് ഐ സി എം ആറിന്റെ നിലപാട്. ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധനാഫലം തെറ്റാണെന്നും വ്യക്തമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു.