Connect with us

Covid19

'ലൗ കൊച്ചി, ലൗ കേരള'; കേരളത്തോട് നന്ദി പറഞ്ഞ് കൊവിഡ്മുക്തനായ ബ്രിട്ടീഷ് പൗരന്‍

Published

|

Last Updated

കൊച്ചി | കൊവിഡ് ബാധിതനായി കേരളത്തിലെത്തുകയും കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികിത്സയിലൂടെ രോഗം മാറുകയും ചെയ്ത ബ്രിട്ടീഷ് പൗരന് കേരളത്തെക്കുറിച്ച് പറയുമ്പോള്‍ നൂറുനാക്ക്. രോഗം മാറി പുറത്തിറങ്ങിയ അദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ: “ലൗ കൊച്ചി, ലൗ കേരള, ലൗ ഇന്ത്യ”. കൊവിഡിനെതിരെ പൊരുതുന്ന കേരള സര്‍ക്കാറിന് വലിയ പ്രചോദനമാകുകയാണ് ബ്രയാന്‍ നീല്‍ എന്ന ഈ 57കാരന്റെ വാക്കുകള്‍.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാന്‍ അപ്പോള്‍. ഇത് രൂക്ഷമായതിനെ തുടര്‍ന്ന് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ബ്രയാന് ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ നല്‍കി. 14 ദിവസം ഇത് തുടര്‍ന്നു. വൈറല്‍ ഫില്‍റ്റര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനാണ് ബ്രയാന് നല്‍കിയത്. മരുന്നുകള്‍ നല്‍കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വന്നു. പക്ഷേ പനി വിട്ടുമാറിയില്ല.

എക്‌സ് റേ കളില്‍ അദ്ദേഹത്തിന്റെ ഇടത് ലംഗ്‌സ് പൂര്‍ണ്ണമായും വലത് ലംഗ്‌സ് ഭാഗികമായും ന്യൂമോണിയ പടര്‍ന്നതായി കണ്ടെത്തി. ചികിത്സ തുടര്‍ന്നു. ഏഴ് ദിവസമായപ്പോള്‍ ന്യൂമോണിയ കുറഞ്ഞു വന്നു. ഇതോടെ പനിയും കുറഞ്ഞു. കോ വിഡ് 19 പരിശോധനാഫലവും നെഗറ്റീവായി . ഈ കാലയളവില്‍ സി.ടി.സ്‌കാന്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലാബ് പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ആരോഗ്യ നില തൃപ്തിയായതിനെ ബ്രയാന്‍ നീലിനെ ഡിസ്ചാര്‍ജ് ചെയ്തു.

കളമശ്ശേരി മെഡിക്കല്‍ കോളേജിന് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന സന്ദര്‍ഭമാണിതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോവിഡിന്റെ പിടിയില്‍ നിന്ന് കഠിനശ്രമത്തിലൂടെയാണ് ബ്രയാന്റെ ജീവന്‍ തിരിച്ചുപിടിച്ചത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Latest