Connect with us

Covid19

ലോക്ഡൗൺ പ്രതിസന്ധി: സർക്കാർ ജീവനക്കാരുടെ ശമ്പളം നിയന്ത്രിക്കേണ്ടിവരുമെന്ന് ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊറോണ പ്രതിസന്ധിയെ തുടർന്ന് 21 ദിവസം നീളുന്ന ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സ‌ംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയുമായി ധനമന്ത്രി ഡോ. തോമസ് ഐസക്. സർക്കാർ ജീവനക്കാരുടെ ശമ്പളം നിയന്ത്രിക്കേണ്ടിവരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലും തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലും വ്യക്തമാക്കി. സാലറി ചാലഞ്ച് നിർബന്ധമായി നടപ്പിലാക്കുന്ന ഒന്നല്ലെന്നും നല്ല മനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം നൽകിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രിലിലെ ശമ്പള വിതരണത്തിൽ നിയന്ത്രണ‌ം വേണ്ടിവരും. ഏപ്രിൽ മാസം സർക്കാറിന് വരുമാനം ഒന്നുമില്ല. സാലറി ചാലഞ്ച് വിജയിപ്പിക്കാൻ ജീവനക്കാർ സഹകരിച്ചാൽ കടുത്ത നടപടികൾ ഒഴിവാക്കാനാകും. സാലറി ചാലഞ്ച് ഒറ്റത്തവണയായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ഘഡുക്കളായി ഈടാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആരെയും ഇതിനായി നിർബന്ധിക്കില്ല. ഇക്കാര്യത്തിൽ ജീവനക്കാരുമായി ചർച്ച നടത്തും. ശമ്പളം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവർത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവർക്കാണ് ആദ്യപരിഗണന. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണ്ണമായി നൽകുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

ഇപ്പോൾ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാർത്ത സാലറി ചലഞ്ച് നിർബന്ധമാക്കുമെന്നാണ്. കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എൻജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യൻ എക്സ്പ്രസിൽ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിർബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിർബന്ധമാക്കിയാൽ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിർബന്ധവുമില്ല. നല്ലമനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതി.

മാർച്ച് മാസത്തെ വരുമാനത്തിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോർ വാഹനങ്ങളുടെ വിൽപ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതിൽ ഇളവും നൽകിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിൽ മാസത്തിൽ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വിൽപ്പനയുള്ളൂ. അവയുടെ മേൽ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവർക്ക് അടിയന്തിര സഹായങ്ങൾ നൽകിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചിൽ മുഴുവൻ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. തോമസ് ഐസക പഞ്ഞു.

Latest