Connect with us

Covid19

കൊവിഡ് പ്രതിസന്ധി; പണപ്പിരിവുകളും ഫീസീടാക്കലും മറ്റും നിര്‍ത്തിവക്കണമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സാമ്പത്തിക മേഖലയില്‍ ചില നടപടികളും നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഈ സന്നിഗ്ധ ഘട്ടത്തിലും പണം പിരിക്കാന്‍ ശ്രമം നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പണയവസ്തുവിന്റെ ലേലം, കുടിശ്ശിക നോട്ടീസ് അയക്കല്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് ആവശ്യപ്പെടുന്നത് തുടങ്ങിയവയെല്ലാം നിര്‍ത്തിവെക്കണം.

ആരും ആശ്രയമില്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്താനുള്ള തീരുമാനം സംസ്ഥാനത്തെ നഗരസഭകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഇവരെയെല്ലാം പാര്‍പ്പിക്കാന്‍ പറ്റിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടെ ഇവരെ പാര്‍പ്പിച്ചാല്‍ ഭക്ഷണം നല്‍കാനും സൗകര്യപ്പെടും. ആശ്രയമില്ലാത്തവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കും.

അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്താകെ നാലായിരത്തോളം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1.44 ലക്ഷം അതിഥി തൊഴിലാളികള്‍ ഈ ക്യാമ്പുകളിലുണ്ട്. പലയിടത്തും അതിഥി തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കലക്ര്‍മാരും തൊഴില്‍ വകുപ്പും ഫലപ്രദമായി ഇടപെടണം. അതിഥി തൊഴിലാളികളുടെ ഭാഷയില്‍ തന്നെ അവര്‍ക്കുള്ള കൊവിഡ് മുന്നറിയിപ്പുകള്‍ നല്‍കാന്‍ നടപടിയുണ്ടാകും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.