Connect with us

Covid19

കൊവിഡ് ബാധിതനുമായി ഇടപഴകി; എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്നും എം സി ഖമറുദ്ദീനും ഐസൊലേഷനില്‍

Published

|

Last Updated

കാസര്‍കോട് | ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ രണ്ട് എംഎല്‍എമാര്‍ സ്വയം ഐസൊലേഷനിലേക്ക് മാറാന്‍ തീരുമാനിച്ചു. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്. ഒരു വിവാഹച്ചടങ്ങില്‍ വച്ചും ഒരു പൊതുപരിപാടിയില്‍ വച്ചുമാണ് കൊവിഡ് സ്ഥിരീകരിച്ച രോഗിയെ കാണുകയും ഹസ്തദാനം ചെയ്യുകയും ചെയ്തിരുന്നു എന്ന് വ്യക്തമായിരിക്കുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് കാസര്‍കോട് ജില്ലയില്‍ രണ്ടാമതൊരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചത്. ഇദ്ദേഹത്തെ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീന്‍ കണ്ടത് ഒരു വിവാഹച്ചടങ്ങില്‍ വച്ചാണ്. അവിടെ വച്ച് ഖമറുദ്ദീനുമായി ഇദ്ദേഹം കൈ കൊടുക്കുകയും അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തിരുന്നു. മറ്റൊരു പൊതുപരിപാടിയിലും രോഗി പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിലിനെ രോഗി കാണുന്നതും സംസാരിക്കുന്നതും.

ദുബൈയില്‍നിന്നും 11ാം തീയതി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇദ്ദേഹം വിമാനമിറങ്ങിയത്. അന്ന് കോഴിക്കോട് ഒരു ഹോട്ടലില്‍ ഇദ്ദേഹം തങ്ങി. 12ാം തീയതി മാവേലി എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് വന്നു. 12ാം തീയതി മുതല്‍ 17ാം തീയതി വരെ ഇദ്ദേഹം കാസര്‍കോടുണ്ടായിരുന്നു. ഇതിനിടെ നിരവധി പൊതുപരിപാടികളില്‍ രോഗി പങ്കെടുത്തിട്ടുണ്ട്. രണ്ട് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു, ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാനിറങ്ങി, മറ്റൊരു പൊതുപരിപാടിയിലുമെത്തി. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് തന്നെയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം വ്യക്തമാകുന്നത്.

Latest