National
കാവി പുതച്ച് കോണ്‍ഗ്രസിന്റെ ഗ്വാളിയോര്‍ 'യുവരാജ'
ന്യൂഡല്‍ഹി | മുന്‍മന്ത്രിയും മൂന്ന് തവണ ലോക്‌സഭാ അംഗവും എ ഐ സി സി സെക്രട്ടറിയമുായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി ആസ്ഥാനത്തെത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് സിന്ധ്യ അംഗത്വമെടുത്തത്.
കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ട കരുക്കല്‍ നീക്കിയാണ് അദ്ദേഹം ബി ജെ പിയിലെത്തിയത്. മന്ത്രിമാരടക്കം 19 എം എല്‍ എമാരെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ നീക്കം. അടുത്ത് തന്നെ മധ്യപ്രദേശില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ സിന്ധ്യക്ക് ബി ജെ പിക്ക് നല്‍കിയേക്കും. കൂടാതെ കേന്ദ്രമന്ത്രിസഭയിലും അദ്ദേഹത്തിന് അംഗത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബി ജെ പി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്ന് അംഗത്വമെടുത്ത ശേഷം ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. ജന്മനാടിനെ സേവിക്കുകയാണ് ലക്ഷ്യം.
കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ജനസേവനം നടത്താന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിനെക്കുറിച്ച് ഓര്‍ത്ത് സങ്കടമുണ്ട്. പുതിയ നേതൃത്വത്തിനും കോണ്‍ഗ്രസിനെ മാറ്റാനായില്ല. യുവനേതാക്കളെ കോണ്‍ഗ്രസ് അവഗണിക്കുകയായിരുന്നെന്നും സിന്ധ്യ പറഞ്ഞു.
ഇന്ത്യന്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ ജീവിതത്തിലെ നിര്‍ണായകമായിരുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങികുളിച്ചരിക്കുകയാണെന്നും സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.