Connect with us

Gulf

മാധ്യമ വിലക്ക്: ദമാം മീഡിയ ഫോറം അപലപിച്ചു

Published

|

Last Updated

ദമാം | മീഡിയാ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് 48 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയ ഭരണകൂട ഭീകരതയെ ദമാം മീഡിയ ഫോറം ശക്തമായി അപലപിച്ചു. സംഘപരിവാരത്തിന്റെ വംശഹത്യാ പദ്ധതികള്‍ ഇത്തവണ ഡല്‍ഹിയില്‍ കൂടുതല്‍ പടരാതെ പോയത് ഇത്തരം മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും നിതാന്ത ജാഗ്രത മൂലമായിരുന്നു. ഇതില്‍ മോഹഭംഗം പൂണ്ട ഫാസിസ്റ്റ് ഗുണ്ടായിസത്തിന്റെ പിണിയാളുകള്‍ക്ക് ചൂട്ടുപിടിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഇതിലൂടെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണവര്‍.

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാരി വര്‍ഗം മാധ്യമങ്ങളെ വരുതിയിലാക്കാന്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ പൗരസമൂഹം തിരിച്ചറിയണം. കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും ഭരണകൂട ഭീകരതകളെ തുറന്നുകാണിക്കുന്ന ഒരു പ്രതിപക്ഷമായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചെറുവിഭാഗമെങ്കിലുമുണ്ടെന്നത് വലിയ പ്രതീക്ഷയാണ്. അവയെ ആക്രമിച്ച് ഇല്ലാതാക്കുകയാണ് വിമര്‍ശനങ്ങളെ ഭയക്കുന്ന ഭരണകൂടം മാധ്യമ നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണം.

നിരോധനങ്ങള്‍ പോലെയുള്ള കരിനിയമങ്ങള്‍ പിന്‍വലിച്ച് ജനാധിപത്യത്തിന്റെ സ്തംഭങ്ങളെ വിശ്വാസത്തിലെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ദമാം മീഡിയ ഫോറം പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് ആളത്ത്, ട്രഷറര്‍ നൗഷാദ് ഇരിക്കൂര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

Latest