Connect with us

Religion

പ്രവാചക കുടുംബം

Published

|

Last Updated

ഇസ്‌ലാമിലെ പ്രഥമ സ്ഥാനീയരാണ് അഹ്‌ലുബൈത്ത്. നബി (സ്വ) യുടെ ഉപ്പാപ്പ ഹാശിം, സഹോദരൻ മുത്വലിബ് എന്നിവരുടെ സന്താന പരമ്പരയിൽ പിറവിയെടുത്തവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രസരണം ചെയ്യപ്പെട്ട സാദാത്തീങ്ങൾ. അവിടുത്തെ മക്കളുടെ പരമ്പരയാണ് ആല് എന്നറിയപ്പെടുന്നത്.

ലോകത്തിന് മാർഗദർശികളാണ് എക്കാലത്തും സയ്യിദന്മാർ. മുത്ത് നബി (സ്വ) ക്ക് അല്ലാഹു ഏൽപ്പിച്ചു കൊടുത്ത ഹിദായത്തിന്റെ പ്രകാശം അവിടുത്തെ വഫാത്തിന് ശേഷം അഹ്‌ലുബൈത്തിനാണ് കൈമാറപ്പെട്ടത്. അന്ത്യനാളടുക്കുമ്പോൾ ഈസാ നബി (അ) ഇറങ്ങി വരുമ്പോൾ തിരികെ നബിയിലേക്ക് തന്നെ മടക്കപ്പെടും
ചുരുക്കിപ്പറഞ്ഞാൽ ലോകത്ത് ഇസ്‌ലാമിനെ പ്രസരിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരങ്ങൾ നിർദേശിച്ച് നേതൃത്വം നൽകേണ്ടതും സയ്യിദന്മാർ തന്നെയാണ്.

നബി തങ്ങളുടെ സ്‌നേഹം

നബി തങ്ങൾക്ക് അവിടുത്തെ കുടുംബത്തോടുള്ള സ്‌നേഹവും ബഹുമാനവും തുല്യതയില്ലാത്തതാണ്. അഹ്‌ലുബൈത്തിനെ ആക്ഷേപിച്ചവരോട് ദേഷ്യത്തോടെയാണ് അവിടുന്ന് പ്രതികരിച്ചത്.
നബി (സ്വ) പറയുന്നു. എന്റെ പേരിൽ സ്വലാത്ത് ചെല്ലുന്ന ഒരാൾ എന്റെ കുടുംബത്തിന് സ്വലാത്ത് ചൊല്ലുന്നില്ലെങ്കിൽ അവന്റെ സ്വലാത്ത് സ്വീകരിക്കപ്പെടുകയില്ല.

മറ്റൊരു ഹദീസിൽ കാണാം. നബി (സ്വ) അരുളി. ഏതൊരാളും പൂർണ വിശ്വാസി ആകണമെങ്കിൽ അവന്റെ ശരീരത്തേക്കാളും എന്നെ സ്‌നേഹിക്കുന്നവനാകണം. മാത്രമല്ല, എന്റെ കുടുംബത്തെ അവന്റെ കുടുംബത്തേക്കാളും പ്രിയം വെക്കുന്നവനാകണം.

എന്റെ കുടുംബത്തെ പ്രിയം വെക്കൂ. എന്നോടിഷ്ടം വെക്കൂ. എന്റെ അഹ്‌ലുബൈത്തിനോട് ദേഷ്യത്തോടെ പെരുമാറുന്ന ഒരാൾക്കും എന്റെ ശഫാഅത്ത് ലഭിക്കുകയില്ല.
ഒരിക്കൽ ദേഷ്യത്തോടെ അവിടുന്ന് പറഞ്ഞു. ഈ ജനതയുടെ അവസ്ഥ എന്താണ്, അഹ്‌ലുബൈത്തിനെ കുറിച്ച് പലതും പറഞ്ഞു കൊണ്ടിരിക്കും. എന്റെ കുടുംബത്തിൽപ്പെട്ട ആരെങ്കിലും അവരുടെ മുന്നിലൂടെ കടന്നുപോയാൽ മിണ്ടാതിരിക്കുകയും ചെയ്യും. അല്ലാഹു സാക്ഷി, എന്റെ കുടുംബത്തോട് പ്രിയം വെക്കാത്ത ഒരാളുടെയും ഹൃദയത്തിൽ വിശ്വാസത്തിന് സ്ഥാനമില്ല.
അബൂലഹബിന്റെ മകൾ നബി തങ്ങളോട് പരാതി ബോധിപ്പിച്ചു. നബിയേ, ജനങ്ങളെന്റെ മേൽ ആക്ഷേപ ഹാസ്യങ്ങൾ ചൊരിയുന്നു. നരകത്തിന്റെ വിറകിന്റെ മകളേ. എന്നവർ വിളിച്ചു. ഇത് കേട്ട മുത്ത് നബി ദേഷ്യത്തോടെ പറഞ്ഞു. എന്റെ കുടുംബത്തെ ബുദ്ധിമുട്ടാക്കുന്നവരുടെ അവസ്ഥ എന്താണ്?. ആരെങ്കിലും എന്റെ കുടുംബത്തിൽപ്പെട്ടവരെ ബുദ്ധിമുട്ടാക്കുന്നുവെങ്കിൽ അവരെന്നെയാണ് ബുദ്ധിമുട്ടാക്കുന്നത്. എന്നെ ആരെങ്കിലും ബുദ്ധിമുട്ടാക്കുന്നുവെങ്കിൽ അവർ അല്ലാഹുവിനെയാണ് ബുദ്ധിമുട്ടാക്കുന്നത്. ( പേ. 402)

നബി (സ്വ) യുടെ കുടുംബ സേവകനായിരുന്നു ബർബറ എന്നവർ. ഒരിക്കൽ ഒരാളെ അദ്ദേഹം കണ്ടുമുട്ടി. അയാൾ പറഞ്ഞു. മുഹമ്മദ് നബി (സ്വ) യുടെ കുടുംബത്തിന് സേവനം ചെയ്തുവെന്ന കാരണത്താൽ അല്ലാഹുവിൽ നിന്നും പ്രത്യേകമായൊന്നും ലഭിക്കുകയില്ല. സേവകൻ മുത്ത് നബിയോട് അദ്ദേഹം പറഞ്ഞ കാര്യം പറഞ്ഞു. ഇത് കേട്ട മുത്ത് നബി (സ്വ) തട്ടവും വലിച്ച് കൊണ്ട് പള്ളിയിലേക്ക് പുറപ്പെട്ടു. അവിടുത്തെ മുഖം ചുവന്ന് തുടുത്തിരുന്നു. ബർബറ (റ) എന്ന അൻസ്വാരിയായ സ്വഹാബി പറയുന്നു. അവിടുത്തെ മുഖം ചുവന്ന് തുടുക്കുന്ന സമയത്ത് തട്ടവും വലിച്ചുള്ള പോകുമ്പോൾ അവിടുത്തേക്ക് എത്രത്തോളം ദേഷ്യം കയറിയിട്ടുണ്ടാവുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ആയുധമെടുത്ത് സജ്ജരായി. അവർ തിരുനബിയോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, അങ്ങ് ഇഷ്ടപ്പെടുന്നത് ഞങ്ങളോട് കൽപ്പിച്ചാലും. റസൂൽ (സ്വ) പ്രസംഗ പീഢത്തിൽ കയറി സദസ്യരോടായി ചോദിച്ചു.

ഞാനാരാണ് ?. അങ്ങ് അല്ലാഹുവിന്റെ ദൂതനാണ്. ഞങ്ങൾ പ്രത്യുത്തരം നൽകി. ശരി, എന്നാലും ഞാനാരാണ്. അങ്ങ് അബ്ദു മനാഫിന്റെ മകൻ ഹാശിമിന്റെ മകൻ അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് നബി (സ്വ) ആണ്. തുടർന്ന് അവിടുന്ന് പറഞ്ഞു. ഞാൻ ആദം സന്തതികളുടെ നേതാവാണ്. അന്ത്യനാളിൽ പുനരെഴുന്നേൽപ്പിക്കുമ്പോൾ ആദ്യമായി മണ്ണ് പുരണ്ട തല കുടയുന്നതും ആദ്യമായി സ്വർഗത്തിൽ പ്രവേശിക്കുന്നതും ഞാനാണ്. ഇത് അഹങ്കാരം നടിക്കലല്ല. തണലില്ലാത്ത മഹ്ശറയിൽ വെച്ച് ആദ്യമായി തണൽ ലഭിക്കുന്നവനും ഞാൻ തന്നെ. ഈ സമൂഹത്തിന്റെ സ്ഥിതി എന്താണ് ?. അവർ പറയുന്നു എന്റെ കുടുംബക്കാരനായത് കൊണ്ട് വലിയൊരു കാര്യവുമില്ല. ഖിയാമത്ത് നാളിൽ ഞാനായിരിക്കും ശിപാർശകൻ. ഞാൻ ആർക്ക് വേണ്ടി ശിപാർശ ചെയ്യുന്നോ അവർക്ക് ശിപാർശ ലഭിക്കും. (പേ. 409)
ഇത്തരത്തിലുള്ള ധാരാളം ഹദീസുകളിൽ അവിടുത്തെ സ്‌നേഹത്തെ കുറിച്ച് പ്രതിപാദിക്കുന്നതായി കാണാം.

റഫറൻസ്.
* ഇസ്തിജ് ലാബു ഇർതിഖാഇൽ ഗുറഫ് ബി ഹുബ്ബി അഖ് രിബാഇർറസൂലി വദിശ്ശറഫ് / ഇമാം അബ്ദുറഹ്മാൻ അസ്സഖാവി (റ)

Latest