Connect with us

Kerala

ശുഐബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി

Published

|

Last Updated

കണ്ണൂര്‍ | മട്ടന്നൂര്‍ എരവന്നൂര്‍ ശുഐബ് വധക്കേസ് പ്രതികളിലൊരാളുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരണ സമിതിയുള്ള തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ജോലി നല്‍കിയത് വിവാദത്തില്‍. യുവതിക്ക് നിയമനത്തിനായി വഴിവിട്ട് ഇടപെട്ടെന്ന് കാട്ടി മുന്‍ മണ്ഡലം പ്രസിഡന്റിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ നിലവിലെ ഭരണ സമിതി പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ല.

മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ പരിധിയില്‍ നേതാവായ ചാക്കോ തൈക്കുന്നിലാണ് യുവതിക്കായി ജോലിക്ക് ശിപാര്‍ശ കത്ത് നല്‍കിയത്. ഇത് വിവാദമായതോടെ അദ്ദേഹത്തെ പുറത്താക്കിയതായി ഡി സി സി അറിയിക്കുകയായിരുന്നു. എന്നാല്‍ തലശേരി മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ മമ്പുറം ദിവാകരന്റെ നേതൃത്വത്തിലാണ് ആശുപത്രി ഭരണ സമിതിയുള്ളത്. ഇവരോട് വിശദീകരണം ചോദിച്ചതല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല.

ശുഐബിന്റെ കുടുംബത്തിനെ എക്കാലവും സംരക്ഷിക്കുമെന്ന് പറയുന്ന പാര്‍ട്ടിയുടെ ചില നേതാക്കള്‍ തന്നെ കൊലയാളിയുടെ കുടുംബത്തിന് ജോലി നേടാന്‍ സഹായിക്കുകയാണ്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി 26ന് ആശുപത്രിയില്‍ നേഴ്‌സായി ജോലിക്ക് കയറിയ യുവതി സംഭവം വിവാദമായതോടെ രാജിവെച്ചു. ശമ്പളം പോലും വാങ്ങാതെയാണ് യുവതി രാജിവെച്ചത്. യോഗ്യതയും മുന്‍പരിചയും ഉണ്ടെന്ന് കണ്ടതിനാലും ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് പെട്ടെന്ന് നിയമനം നടത്തിയതെന്നും ആശുപത്രി അധികൃതരുടെ വിശദീകരണം. വിവാദമായപ്പോള്‍ ശുഐബിന്റെ പിതാവ് അടക്കമുള്ള കുടുംബത്തോട് ഡി സി സി നേതൃത്വം മാപ്പ് പറഞ്ഞിരിക്കുകയാണ്.

 

 

Latest