Kerala
ബഷീറിന്റെ കൊലപാതകം: നിർണായകമായി ശ്രീചിത്ര കോളജ് ഓഫ് എൻജിനീയറിംഗിന്റെ പരിശോധനാഫലം
തിരുവനന്തപുരം | ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ കാറിന്റെ വേഗതയും ഇടിയുടെ ആഘാതവും ശാസ്ത്രീയമായി തെളിഞ്ഞത് പാപ്പനംകോട് ശ്രീചിത്ര കോളജ് ഓഫ് എൻജിനീയറിംഗിന്റെ പരിശോധനാ ഫലത്തിലൂടെ. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്‌സ് വാഗൺ വെന്റോ കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. സ്ഥലവും വാഹനവും പരിശോധിച്ച മോട്ടോർ വാഹന വകുപ്പ്, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കുക എന്നതായിരുന്നു അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളി. ഇതിനായി വാഹന നിർമാതാക്കളായ ഫോക്‌സ് വാഗൺ കമ്പനിയുടെ സാങ്കേതിക വിഭാഗത്തിന്റെ റിപ്പോർട്ടാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 2013ൽ നിർമിച്ച കാറിന് ക്രാഷ് ഡേറ്റാ റെക്കോർഡർ സംവിധാനമില്ലാത്തതിനാൽ അപകടസമയത്തെ വേഗതയുടെ വിശദാംശങ്ങൾ വീണ്ടെടുക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് അപകടസമയത്ത് വാഹനത്തിന്റെ വേഗതയും ഇടിയുടെ ആഘാതവും ശാസ്ത്രീയവും സാങ്കേതികവുമായി തെളിയിക്കാൻ ശ്രീചിത്ര കോളജ് ഓഫ് എൻജിനീയറിംഗിലെ ഓട്ടോമൊബൈൽ വിഭാഗത്തെ അന്വേഷണ സംഘം സമീപിക്കുന്നത്. പ്രഫസർ ഡോ. പ്രകാശ്, അസോസിയേറ്റ് പ്രൊഫസർമാരായ സാബു വി ആർ, ചിത്രകുമാർ വി കെ എന്നിവരടങ്ങുന്ന മൂന്നംഗ സാങ്കേതിക വിദഗ്ധ സംഘമാണ് വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
സംഭവസ്ഥലം, എഫ് ഐ ആർ, മഹസർ എന്നിവ പരിശോധിച്ചാണ് സംഘം അന്വേഷണം തുടങ്ങിയത്. അപകടസമയത്ത് 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു കാറെന്ന മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ സ്ഥിരീകരിക്കുന്നതാണ് കോളജിന്റെ പഠന ഫലം. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ സമർപ്പിച്ച 66 പേജുള്ള കുറ്റപത്രത്തിൽ നൂറ് സാക്ഷിമൊഴികളാണുള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയത്.