Kerala
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വാദം
കോട്ടയം | കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹർജിയില്‍ ഇന്ന് വാദം കേള്‍ക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത വിചാരണ തുടങ്ങുന്നതിന് മുമ്പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ തടസ്സ ഹരജികളിലും വാദം നടക്കും.
ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകില്ല. കഴിഞ്ഞ നാലു തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. കോടതി വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തടസ്സ ഹരജി നല്‍കിയത്.
ഹൈക്കോടതിയിലെ മുതിര്‍ അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഫ്രാങ്കോയ്ക്ക് വേണ്ടി ഹാജരാവുക. വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. 2014-16 കാലയളവില്‍ കുറുവിലങ്ങാട് മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. ഇതിനിടെ മറ്റൊരു കന്യാസ്ത്രീ നല്കിയ സാക്ഷിമൊഴി കൂടി പുറത്ത് വന്നത് ഫ്രാങ്കോ മുളയ്ക്കലിന് വലിയ തിരിച്ചടിയാകും.