Connect with us

National

മകന്റെ മൃതദേഹം അറുത്തത് മെഷിന്‍ വാളുപയോഗിച്ച്; കമ്പം കേസില്‍ അമ്മയും സഹോദരനും അറസ്റ്റില്‍

Published

|

Last Updated

കമ്പം | കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും അറുത്ത് വിവിധ ഇടങ്ങളില്‍ തള്ളിയ സംഭവത്തില്‍ അമ്മയും സഹോദരനും അറസ്റ്റില്‍. കൊല്ലപ്പെട്ട വിഘ്‌നേശ്വരന്റെ അമ്മ സെല്‍വി, ഇളയ സഹോദരന്‍ ജയഭാരത് എന്നിവരെയാണ് പോലീസ് അറസ്റ്റിലായത്. മകന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മെഷീന്‍ വാളുപയോഗിച്ച് മൃതദേഹം പല കഷ്ണങ്ങളാക്കിയാണ് ഉപേക്ഷിച്ചതെന്നും അമ്മ സെല്‍വി പോലീസിന് മൊഴി നല്‍കി.

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളുമില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ബൈക്കിലെത്തിയ ഒരു യുവാവും സ്ത്രീയും ചാക്ക് കനാലിലേക്ക് തള്ളുന്നത് മീന്‍പിടുത്തക്കാര്‍ കണ്ടിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പൂജ നടത്തിയതിന് ശേഷം ബാക്കി വന്ന സാധനങ്ങളെന്നാണ് പറഞ്ഞ മറുപടി.

ചോദ്യം ഉയര്‍ന്നതിന് പിന്നാലെ സ്ത്രീയും യുവാവും പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. സംശയം തോന്നിയ മീന്‍ പിടുത്തക്കാര്‍ ചാക്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കമ്പം സ്വദേശി വിഘ്‌നേശ്വരനാണെന്നും, മൃതദേഹം കനാലില്‍ കൊണ്ടു തള്ളിയത് സ്വന്തം അമ്മയും സഹോദരനുമാണെന്ന് തെളിഞ്ഞു. ഒന്നര ദിവസം നീണ്ട തെരച്ചിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. അമിതമായി ലഹരി ഉപയോഗിക്കുമായിരുന്ന മകന്‍ തന്നെയും രണ്ടാമത്തെ മകനെയും ഉപദ്രവിക്കുമായിരുന്നെന്നും അമ്മ മൊഴി നല്‍കി.

കൊലപ്പെടുത്തിയ ശേഷം തലയും കൈകാലുകളും മെഷീന്‍ വാളുപയോഗിച്ച് അറുത്ത് മാറ്റി. ഉടല്‍ കനാലിലും, തലയും കൈകാലുകളും വീടിനടുത്തെ കിണറ്റിലുമായി തള്ളുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Latest