Connect with us

National

പഞ്ചാബി ടെലിവിഷന്‍ അഭിനേത്രിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു

Published

|

Last Updated

ഡെറാഡൂണ്‍ | പഞ്ചാബി ടെലിവിഷന്‍ അഭിനേത്രിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കത്തിച്ചു. നടി അനിതാ സിംഗിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഉത്തരാഖണ്ഡിലെ നൈനിത്താളിലുള്ള കലധുംഗിയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി സുനില്‍ കുമാര്‍ മീണ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അനിതയുടെ ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗിനെയും സുഹൃത്ത് കുല്‍ദീപിനെയും പോലീസ് അറസ്റ്റു ചെയ്തു. അനിതക്ക് ഒരു കശ്മീരി യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് രവീന്ദര്‍ കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ജനുവരി 30നാണ്, പഞ്ചാബിലെ ഫിറോസ്പൂരില്‍ താമസിച്ചിരുന്ന അനിതയും രവീന്ദറും നൈനിത്താളിലേക്കു പോയത്. മുംബൈയില്‍ അഭിനയ അവസരങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുമെന്ന് വിശ്വസിപ്പിച്ചാണ് അനിതയെ രവീന്ദര്‍ സുഹൃത്ത് കുല്‍ദീപിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഒരു ചായക്കടയില്‍ വച്ച് മയക്കുമരുന്ന് കലര്‍ത്തിയ ചായ നല്‍കി അനിതയെ ബോധം കെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അനിതയെ കയറുകൊണ്ട് കെട്ടിവരിയുകയും ശരീരം കത്തിച്ചുകളയുകയുമായിരുന്നു. കൃത്യത്തിനു ശേഷം പുലര്‍ച്ചെ 1.30ഓടെ ഇവര്‍ സംഭവ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്തു.