Connect with us

Articles

നിങ്ങള്‍ കീഴടങ്ങുക തന്നെ ചെയ്യും

Published

|

Last Updated

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പൊള്ളയായതുമായ കേവലം വാചകക്കസര്‍ത്ത് മാത്രമാണ് ബജറ്റ് പ്രസംഗത്തിലുള്ളത്. നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളൊന്നും ഇതില്‍ വന്നിട്ടില്ല. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന മേഖലകളാകെ തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുടെ പൊള്ളയായ വാഗ്ദാനം ആവര്‍ത്തിക്കുകയാണ്. രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചോ തുഗ്ലക്കിയന്‍ പരിഷ്‌കാരത്തിലൂടെ സമ്പദ് വ്യവസ്ഥ തകര്‍ത്തു കളഞ്ഞ നോട്ട് നിരോധനത്തെക്കുറിച്ചോ കള്ളപ്പണം കണ്ടുകെട്ടുമെന്ന് പറഞ്ഞ പഴയ വാഗ്ദാനത്തെക്കുറിച്ചോ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത ജി എസ് ടിയെക്കുറിച്ചോ സംസ്ഥാനങ്ങള്‍ക്ക് നിയമപരമായി നല്‍കേണ്ട നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കാതെ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി താറുമാറാക്കിയതിനെക്കുറിച്ചോ പരാമര്‍ശമില്ല.

പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ നല്‍കുമെന്നാണ് വാഗ്ദാനം. എന്നാല്‍ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് വാഗ്ദാനം, എന്നാല്‍ കര്‍ഷക ആത്മഹത്യയാണ് ഇരട്ടിയായത്. നാളിതുവരെ കാണാത്ത വിറ്റഴിക്കല്‍ മേളയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ എല്‍ ഐ സിയും വില്‍പ്പനക്ക് വെച്ചിരിക്കുന്നു.

പൊതുവിഭവങ്ങള്‍ കൊള്ളചെയ്ത് അഴിമതി സ്ഥാപനവത്കരിച്ചിരിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം മാനംമുട്ടെയായിരിക്കുന്നു. ബി എസ് എന്‍ എല്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷങ്ങളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കുന്നു. ഇതിനെതിരെയെല്ലാം രാജ്യവ്യാപക പ്രക്ഷോഭമാണ് നടക്കുന്നത്.

നമ്മുടെ ഭരണഘടന മതേതര ഭരണഘടനയാണ്. പൗരത്വത്തിന്റെ അടിസ്ഥാനം മതമായി മാറുമ്പോള്‍ ഭരണഘടനയുടെ ഈ അടിസ്ഥാനമാണ് തകരുന്നത്. ഇതോടെ ഇന്ത്യ ഒരു മതരാഷ്ട്രമായി മാറിപ്പോകും. രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതിനെതിരായിട്ടാണ് രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നത്. എന്നാല്‍ പ്രക്ഷോഭകാരികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നു ബി ജെ പി. ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടി പോരാടുന്നവര്‍ ദേശവിരുദ്ധരല്ല. ഭരണഘടനയെയും ഇന്ത്യയെന്ന സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന സംഘ്പരിവാരമാണ് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് അവിടെയുള്ള ജനങ്ങള്‍ക്കു വേണ്ടിയാണ് എന്നാണ് അവകാശവാദം. എങ്കില്‍ എന്തിനാണ് ഇപ്പോഴും കശ്മീരിലെ നേതാക്കളെ മുഴുവന്‍ ജയിലിലടച്ചിരിക്കുന്നത്. കശ്മീര്‍ ആകെ ഒരു സെല്ലുലാര്‍ ജയിലാക്കി മാറ്റിയിരിക്കുകയാണ്. മുത്വലാഖ് നിയമം മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാനാണെങ്കില്‍ നിങ്ങളെന്തു കൊണ്ടാണ് മറ്റു മതത്തിലെ സ്ത്രീകളെ സംരക്ഷിക്കാത്തത്? നിയമ വിരുദ്ധമായി ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരില്‍ ആരെയെങ്കിലും ജയിലിലടക്കേണ്ടതുണ്ടെങ്കില്‍ ഈ രാജ്യത്ത് ഏറ്റവുമാദ്യം ജയിലിലടക്കേണ്ടത് ആരെയാണ് എന്ന് നിങ്ങള്‍ ഉത്തരം പറയണം.

നിങ്ങള്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ്. ഈ നീക്കം ഇന്ത്യയെന്ന സങ്കല്‍പ്പത്തെത്തന്നെ തകര്‍ക്കുകയാണ്. നിങ്ങള്‍ക്ക് ഞങ്ങളെ ആക്രമിക്കാം, വെടിവെക്കാം, കൊലപ്പെടുത്താം. പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കാനാകില്ല. ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ നിങ്ങള്‍ കീഴടങ്ങുക തന്നെ ചെയ്യും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ രക്തസാക്ഷികളായിട്ടുണ്ട്. ആ രക്തസാക്ഷിത്വത്തില്‍ നിന്നാണ് മതേതര ഇന്ത്യ രൂപപ്പെട്ടത്. ആ പൈതൃകം പേറുന്ന ഞങ്ങളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താനാകില്ല. നിങ്ങളുടെ പൈതൃകം ഭീരുക്കളുടേതാണ്. ഈ പോരാട്ടം ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രവും മതേതര ഇന്ത്യയും തമ്മിലാണ്.

(നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെ കെ രാഗേഷ് എം പി പാര്‍ലിമെന്റില്‍ ഇന്നലെ നടത്തിയ പ്രസംഗം)

Latest