Connect with us

National

പൗരത്വ പ്രതിഷേധം: ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അഞ്ച് സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ജെ എന്‍ യുവിലെ ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി അഞ്ച് സംസ്ഥാനങ്ങള്‍. നേരത്തെ ചുമത്തിയ യു പിക്കും അസമിനും പുറമെ അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ഡല്‍ഹി സംസ്ഥാനങ്ങളുടേതാണ് പുതിയ നടപടി. കഴിഞ്ഞ 16ന് അലിഗണ്ഡ് മുസ്‌ലിം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് ഈ സംസ്ഥാനങ്ങളുടെ വിചിത്ര നടപടി.

ഡല്‍ഹി പോലീസും യു പി പോലീസും ഷര്‍ജീല്‍ ഇമാമിനായി തിരച്ചിലും തുടങ്ങി. ഇമാമിനെ കണ്ടെത്താനായി രണ്ട് സംഘങ്ങള്‍ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നതായി അലിഗണ്ഡ് എസ് എസ് പി ആകാശ് കുല്‍ഹാരി അറിയിച്ചു. ഡല്‍ഹി പോലീസുമായി സഹകരിച്ചാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ സ്ഥിരതാമസക്കാരനും ജെ എന്‍ യു വിദ്യാര്‍ഥിയുമായ ഷര്‍ജീല്‍ ഇമാം എന്ന് പേരുള്ള ഒരാള്‍ എന്‍ ആര്‍ സിക്കും സി എ എക്കുമെതിരെ തീവ്രവികാരമുണര്‍ത്തുന്ന പ്രസംഗം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ഡിസംബര്‍ 13ന് സമാനരീതിയിലുള്ള പ്രസംഗം അയാള്‍ ജാമിഅ മിലിയയിലും നടത്തിയിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് സി ഡി സി പി രാജേഷ് ദിയോ പറഞ്ഞു.

അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് നേരത്തെ ഇമാമിനെതിരെ കേസെടുത്തത്. രാജ്യത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്കെതിരെ യു എ പി എ ചുമത്തുകയായിരുന്നു.

ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ പ്രധാന സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമെന്നും അസാമീസും ബംഗാളികളും ഹിന്ദുക്കളും മുസ്‌ലിങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുമെന്ന് ഉള്‍പ്പെടെ ഇദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ഗുവാഹത്തിയില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ അസം ധനമന്ത്രി ഹേമന്ത ബിശ്വ ശര്‍മ ആരോപിച്ചിരുന്നു.