Connect with us

National

വിവാദ പരാമര്‍ശം: രജനീകാന്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി തള്ളി

Published

|

Last Updated

ചെന്നൈ | സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡര്‍ കഴകം സ്ഥാപകനുമായ പെരിയാര്‍ ഇ വി രാമസാമിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതായി ആരോപിച്ച് രജനീകാന്തിനെതിരെ ഫയല്‍ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതി തള്ളി. ദ്രാവിഡ വിടുതലൈ കഴകം നല്‍കിയ കേസാണ് തള്ളിയത്. മജിസ്‌ട്രേറ്റ് കോടതിയില്‍ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു.

ചെന്നൈയില്‍ തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രസംഗിക്കവെ രജനീകാന്ത് നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. 1971-ല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പെരിയാറിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്നായിരുന്നു പരാമര്‍ശം. അന്നത്തെ പത്രങ്ങളൊന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായില്ലെന്നും എന്നാല്‍, തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി ഇതിനെ വിമര്‍ശിച്ച് വാര്‍ത്ത കൊടുത്തിരുന്നുവെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

പെരിയാറിനെ രജനീകാന്ത് അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഭരണത്തിലുള്ള എ ഐ എ ഡി എം കെ ഉള്‍പ്പടെയുള്ള കക്ഷികള്‍ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍, താന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രജനീകാന്ത്. നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും തെറ്റായ ഒരു കാര്യവും അതിലില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

Latest