Connect with us

Kerala

സിഎഎ അനുകൂലികള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് വ്യാജപ്രചാരണം: ശോഭ കരന്തലജെക്കിതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു

Published

|

Last Updated

മലപ്പുറം | പൗരത്വനിയമത്തെ (സിഎഎ)
പിന്തുണക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് സാമൂഹ്യ മാധ്യമം വഴിവ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ കര്‍ണാടകയിലെ ബി ജെ പി നേതാവും എം പിയുമായ ശോഭ കരന്തലജെക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു.153 എ വകുപ്പ് പ്രപകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്. കുറ്റിപ്പുറം പഞ്ചായത്തില്‍ പൗരത്വനിയമത്തെ പിന്തുണക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇത് ചിത്രം സഹിതം ശോഭ ട്വീറ്റ് ചെയ്യുകയായിരുന്നു.സംഭവത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ കെ സുഭാഷ് ചന്ദ്രന്‍ മലപ്പുറം എസ് പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിറകെയാണ് പോലീസ് നടപടി.

കുറ്റിപ്പുറം പഞ്ചായത്തില്‍ ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നും അതിനാല്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ കുടിവെള്ളവിതരണ ചിത്രമാണ് ഇവര്‍ ട്വീറ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. കേരളം കശ്മീരായി മാറാന്‍ പോവുകയാണെന്നും ശോഭ ട്വീറ്റില്‍ പറഞ്ഞിരുന്നു.

കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാര്‍ഡ് പൈങ്കണ്ണൂരില്‍ ജലനിധി പദ്ധതിയും എസ് സി ചെറുകുന്ന് കോളനി കുടിവെള്ള പദ്ധതിയും മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് കോളനിക്കാര്‍ തല്‍ക്കാലികമായി സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറില്‍നിന്നാണ് കുടിവെള്ളം എടുക്കുന്നത്. എന്നാല്‍, പൗരത്വ നിയമത്തെ അനുകൂലിച്ച് വളാഞ്ചേരിയില്‍ ബി ജെ പി യോഗത്തില്‍ പങ്കെടുത്ത കോളനിക്കാര്‍ക്ക് സ്വകാര്യവ്യക്തി കുടിവെള്ളം നിഷേധിച്ചുവെന്ന പ്രചാരണം സംഘപരിവാര്‍ നടത്തുകയായിരുന്നു.