Kozhikode
എയർലൈനുകളുടെ വിവേചനപരമായ സമീപനം ഖേദകരം: ഹജ്ജ് - ഉംറ ഗ്രൂപ്പ് അസോസിയേഷൻ
കോഴിക്കോട് | ഹജ്ജ്- ഉംറ വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ എയർലൈനുകളുടെ വിവേചനപരമായ സമീപനം ഖേദകരമാണെന്ന് ഹജ്ജ് – ഉംറ സമ്മേളനം ആവശ്യപ്പെട്ടു. ടിക്കറ്റുകളുടെ ക്യാൻസലേഷൻ, റീഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ ഹജ്ജ്- ഉംറ ടിക്കറ്റുകൾക്കും നൽകണമെന്നും ടിക്കറ്റിന് മുഴുവൻ തുകയും നേരത്തേ അടക്കണമെന്ന നയം പുനഃപരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിൽ ഉംറ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അസോസിയേഷനായ ഇന്ത്യൻ ഹജ്ജ് -ഉംറ ഗ്രൂപ്പ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള കരിപ്പൂർ ഹജ്ജ് ഹൗസിൽ സ്വകാര്യ ഹജ്ജ് – ഉംറ സംഘങ്ങൾക്ക് ഇഹ്‌റാം ചെയ്യാനും അനുബന്ധ കാര്യങ്ങൾക്കും സൗജന്യമായി സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്പി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷനായിരുന്നു.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് – ഉംറ സിയാറത്ത്, സമകാലിക സാഹചര്യം, മേഖലയിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്നീ വിഷയത്തിൽ നടന്ന സെമിനാറുകളിൽ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽവഹാബ്, എൻ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുൽഹമീദ്, എം സി മായിൻഹാജി പ്രസംഗിച്ചു.
സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, സി പി കുഞ്ഞുമുഹമ്മദ്, ശിഹാബ് പൂക്കോട്ടൂർ, പി കെ അബ്ദുൽലത്വീഫ്, ഇഖ്‌റാമുൽഹഖ്, അൻസാരി അഹമ്മദ്, കെ പി സ്വാലിഹ്, ഹിദായത്ത് വണ്ടൂർ, കെ.വി നൗഷാദ്, സംസം ബഷീർ അലനല്ലൂർ, പി കെ എം ഹുസൈൻ, അബ്ദുൽ അസീസ് വേങ്ങര, സി കെ കെ അബ്ദുല്ല സംസാരിച്ചു.