Connect with us

National

ഉവൈസിയെ തലകീഴായി കെട്ടിത്തൂക്കും; താടി വടിച്ച് ചന്ദ്രശേഖര റാവുവിന് ഒട്ടിക്കും: ബി ജെ പി. എം പി

Published

|

Last Updated

നിസാമബാദ് | മജ്‌ലിസ് പാർട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി എം പിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി ജെ പി. എം പി ഡി അരവിന്ദ് കുമാര്‍. അസദുദ്ദീന്‍ ഉവൈസിയെ തലകീഴായി കെട്ടിത്തൂക്കി താടി വടിക്കുമെന്നാണ് ഭീഷണി. വടിച്ചെടുത്ത ഉവൈസിയുടെ താടി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് ഒട്ടിക്കുമെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.

നിസാമാബാദില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സ്ഥലം എം പി കൂടിയായ അരവിന്ദ് കുമാര്‍ ഭീഷണി മുഴക്കിയത്. ആര്‍ എസ് എസിനേയും ബി ജെ പിയേയും കീറിക്കളയണമെന്നാണ് ഉവൈസി പറയുന്നത്. ഒമ്പത് വര്‍ഷം മുമ്പ് സ്വന്തം സഹോദരന് നേരെ സ്വന്തം സമുദായത്തില്‍ നിന്നുണ്ടായ അക്രമം തടയാന്‍ സാധിക്കാത്ത ആളാണോ ബി ജെ പിയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് അരവിന്ദ് കുമാര്‍ ചോദിച്ചു.

നിസാമാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈദ് ഗാഹ് മൈതാനത്ത് പ്രതിഷേധിച്ചിരുന്നു. അതേ മൈതാനത്ത് ഉവൈസിയെ തലകീഴായി ക്രൈനില്‍ കെട്ടിത്തൂക്കി താടിവടിക്കും. അത് കെ ചന്ദ്രശേഖര റാവുവിന് ഒട്ടിച്ച് നല്‍കുന്നതിലൂടെ ജനങ്ങള്‍ മനസ്സിലാക്കും ചന്ദ്രശേഖര റാവുവിന്റെ ചായ്‌വ് എന്താണെന്ന്. ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ചന്ദ്രശേഖര റാവുവിന്റെ അഭിപ്രായം മുസ്‌ലിം അനുഭാവമുള്ളതാണെന്നും അരവിന്ദ് കുമാര്‍ ആരോപിച്ചു. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച കെ ചന്ദ്രശേഖര റാവുവിന് ഹിന്ദു ധര്‍മ്മത്തെക്കുറിച്ച് എന്താണ് അറിയാവുന്നതെന്നും അരവിന്ദ് കുമാര്‍ ചോദിച്ചു.

ഒരാഴ്ച മുന്‍പാണ് അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ ഈദ്ഗാഹ് മൈതാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ആ സമ്മേളനത്തില്‍ രാജ്യം ആപത്തിലേക്ക് പോവുന്നുവെന്ന് ഉവൈസി പ്രസംഗിച്ചിരുന്നു.