National
ഉന്നാവോ ബലാത്സംഗം: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
ലക്‌നോ | 2017ൽ രാജ്യത്തെ പിടിച്ചുലച്ച ഉന്നാവോ ബലാത്സംഗ കേസിൽ മുഖ്യപ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെംഗറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഡല്‍ഹിയിലെ തീസ് ഹസാരേ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരക്ക് നല്‍കുവാനും കോടതി നിര്‍ദേശിച്ചു. ഇരയ്ക്കും കുടുംബത്തിനും സുരക്ഷിതമായ വീട് നൽകണമെന്നും സിബിഐക്ക് നിർദേശംമുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമവും പോക്സോ നിയമവും പ്രകാരം സെഗർ കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കേസിലെ കൂട്ടുപ്രതിയായ ശശി സിങ്ങിനെ സംശയത്തിന്റെ പേരിൽ വെറുതെ വിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 13 നാണ് ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയ കേസ്, പോലീസ് പ്രതിയെ സഹായിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിബിഐക്ക് വിടുകയായിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എം.എല്‍.എ യുടെ വീട്ടിലെത്തിക്കുകയഉം ബലാത്സംഗം ചെയ്യുകയുമായിരന്നുവെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. സംഭവം പുറത്തറിഞ്ഞാല്‍ കുടുംബത്തെയൊന്നാകെ നശിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് എം.എല്‍.എ യുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി പറയാന്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തായതോടെ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍, ശശി സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.